കൊച്ചി: പ്രളയം കാര്‍ന്നുതിന്ന കേരളത്തില്‍ ശുചീകരണയജ്ഞവുമായി രാപ്പകല്‍ അദ്ധ്വാനിക്കുന്ന സേവഭാരതിയെക്കുറിച്ച് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വരുന്നില്ലെന്നതില്‍ അദ്ഭുതമില്ലെന്ന് ബി ജെ പി നേതാവ് കെ. സുരേന്ദ്രന്. രണ്ടുലക്ഷത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് കേരളത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവര്‍ ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നത് പേരിനും പ്രശസ്തിക്കും വേണ്ടിയല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് എവിടെയെല്ലാം ദുരന്തങ്ങളുണ്ടായിട്ടുണ്ടോ അവിടെയെല്ലാം സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കെ. സുരേന്ദ്രന് കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നീചമായ വിദ്വേഷപ്രചാരണങ്ങള്ക്കൊന്നും ചെവികൊടുക്കാതെ നാടിനുവേണ്ടി സ്വയം ഉഴിഞ്ഞുവെച്ച രണ്ടുലക്ഷത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് ഇന്നുരാവിലെ മുതല്‍ വൈകുന്നേരം വരെ പ്രളയം കാര്‍ന്നു തിന്ന നാടും നഗരവും വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയത്. ഒരു മാധ്യമവും ഈ മഹാശുചീകരണയജ്ഞം വാര്ത്തയാക്കിയില്ലെന്നതില് അദ്ഭുതമില്ല. മാനവസേവ മാധവസേവ എന്നുള്ളതും സേവാ ഹീ പരമോധര്‍മ്മ എന്നുള്ളതും ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ള സന്നദ്ധഭടന്മാരാണവര് .
മോര്വ്വിയിലും ബീഹാറിലും കാശ്മീരിലും ഉത്തരാഖണ്ഡിലും ചെന്നെയിലും കച്ചിലും എന്നുവേണ്ട എവിടെയെല്ലാം ദുരന്തങ്ങളുണ്ടായിട്ടുണ്ടോ അവിടെയെല്ലാം ഇവര്‍ ഇതുതന്നെ ചെയ്തിട്ടുണ്ട്. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല നാളെ കണക്കുചോദിച്ചുവരികയുമില്ല കാരണം സേവാഭാരതി എന്നത് സംഘത്തിന്റെ പരിവാര്‍ പ്രസ്ഥാനമാണ്. ഈ പ്രളയദുരിതം സാധാരണ മലയാളികളെ ഒന്നു ബോധ്യമാക്കി. ആര് എസ് എസ്സ് എന്താണെന്ന് അവര്‍ക്ക് നേരനുഭവമായി. ഒരു മീഡിയക്കും ഒരു സൈബര്‍ പ്രചാരകര്‍ക്കും സംഘത്തെ കേരളത്തിന്റെ ഹൃദയത്തില്‍നിന്ന് കുടിയിറക്കാനാവില്ലെന്ന ചിരന്തനമായ സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: