കൊച്ചി: പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്.
സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം 40 ലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൂടാതെ ഇതുവരെ എലിപ്പനി മൂലം 24 പേര് മരിക്കുകയും ചെയ്തതായാണ് റിപ്പോട്ട്.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി പ്രതിരോധിക്കാന്‍ ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. മരുന്ന് ക്ഷാമമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുവാനും നിര്‍ദ്ദേശമുണ്ട്.
നേരത്തെ എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി വിവിധ ജില്ലകളില്‍ താത്കാലിക ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നന കണ്ട്രോള് റൂമുകളും തുറന്നിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ താത്കാലിക ആശുപത്രികള്‍ ആരംഭിക്കും.
എലിപ്പനി പകരുന്നത് തടയാന്‍ ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോകോളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
*പ്രളയമേഖലയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എത്രയും വേഗം പ്രതിരോധ മരുന്ന് കഴിക്കണം
*കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങി നടക്കുന്നത് ഒഴിവാക്കുക
*പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ശുചീകരണ വേളയില്‍ കയ്യുറയും കാലുറയും ധരിക്കണം
*പ്രളയമേഖലയിലുള്ളവരും പ്രവര്‍ത്തിച്ചവരും പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക
*ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യുക
*വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്
*എലികളെ കൊല്ലാന്‍ എലിവിഷത്തിന് പകരം എലിക്കെണി ഉപയോഗിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: