മലപ്പുറം: പ്രളയക്കെടുതിയുടെ മറവില്‍ മലപ്പുറത്ത് ലക്ഷങ്ങളുടെ ദുരിതാശ്വാസ തട്ടിപ്പ്. ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ സഹായത്തിനു കാത്തുനില്‍ക്കുമ്പോഴാണ് നഷ്ടം പെരുപ്പിച്ചു കാണിച്ച് ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ സിപിഎം ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് ലക്ഷങ്ങള്‍ നല്കാന് നീക്കം. പഞ്ചായത്ത് അസി. എഞ്ചിനീയറാണ് ഇതിനുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്.
തൃക്കലങ്ങോട് ഒരു വീടിന് പിന്നില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഏഴ് ബെഡ്റൂമുകളും 11 എസിയുമുള്ള ഈ വലിയ വീടിന്റെ മുറ്റത്തേക്ക് പോലും മണ്ണ് എത്തിയിരുന്നില്ല. എന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് അസി. എഞ്ചിനീയര്‍ കണക്കാക്കിയത് 5,79,225 രൂപയാണ്. വീടിന് പിന്നില്‍ വലിയ കരിങ്കല്‍ഭിത്തി നിര്‍മിക്കാനാണ് 5,40,000 രൂപ ശുപാര്‍ശ ചെയ്തത്. തൊഴിലാളികളെ വെച്ച് ഈ മണ്ണ് നീക്കാന്‍ പതിനായിരം പോലും ചെലവാകില്ലെന്നിരിക്കെയാണ് ഇത്രയും വലിയ തുക നല്‍കുന്നത്.
സമീപത്തുള്ള രണ്ട് വീടുകള്‍ക്കും സമാനരീതിയില്‍ അന്യായമായി പണം അനുവദിക്കാന്‍ ശുപാര്‍ശയുണ്ട്. കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിയാത്ത വീടിന് 3,86,150 രൂപ നല്‍കണമെന്നും, മറ്റൊരു വീടിന്റെ മുറ്റത്ത് വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ 3,47,535 രൂപ നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് അസി. എഞ്ചിനീയര്‍, വില്ലേജ് ഓഫീസര്‍ വഴി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കാര്യമായ പരിശോധനകളില്ലാതെ പാസാക്കുകയാണ് പതിവ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് ഈ തട്ടിപ്പ് നടന്നതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ദുരിതാശ്വാസം അനര്‍ഹര്‍ സ്വന്തമാക്കുമെന്ന് നേരത്തെ ഉയര്‍ന്ന സംശയങ്ങള്‍ ശരിവെക്കുന്നതാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: