മലപ്പുറം: പ്രളയനഷ്ടം പെരുപ്പിച്ച് കാണിച്ച് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ മലപ്പുറത്തെ തൃക്കലങ്ങോട് പഞ്ചായത്തില്‍ ആസൂത്രണം ചെയ്ത ദുരിതാശ്വാസ തട്ടിപ്പെന്ന സംശയമുയരുന്നു. ദുരന്തം സംഭവിച്ച കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന പ്രചാരണമാണ് തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നത്. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം 19,512 കോടിയുടെ നഷ്ടമുണ്ടെന്നും അടിയന്തരമായി 2000 കോടി വേണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇടക്കാല സഹായമായി പ്രധാനമന്ത്രി അനുവദിച്ചത് 500 കോടിയാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ദേശീയപാത അതോററ്റിക്ക് നിര്‍ദേശവും നല്കി.
മറ്റ് സഹായങ്ങള്‍ മറച്ചുവെച്ച് 500 കോടി രൂപയുടെ ഇടക്കാല ആശ്വാസം മാത്രം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു ഇതുവരെ. യുഎഇയുടെ സാമ്പത്തിക സഹായത്തിന്റെ നിയന്ത്രണം പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാതെ കേന്ദ്രം നേരിട്ട് ദുരിതാശ്വാസം നടത്തുന്നതില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജ കണക്കുകള്‍ നിരത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണോ ഇത്തരം ശുപാര്‍ശകളെന്ന സംശയമുയരുന്നത്. അങ്ങനെയെങ്കില്‍ സിപിഎം ഭരിക്കുന്ന പ്രളയബാധിത തദ്ദേശസ്ഥാപനങ്ങളിലെല്ലാം ഇത്തരം തട്ടിപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
മലപ്പുറം: പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമവിരുദ്ധമായ നഷ്ടപരിഹാര ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തദ്ദേശഭരണ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: