ആറന്മുള: മഹാപ്രളയത്തില്‍ പൈതൃക ഗ്രാമത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം വിലയിരുത്തി. മറ്റിടങ്ങളില്‍ പൈതൃക സ്മാരകങ്ങള്‍ക്ക് പ്രകൃതിക്ഷോഭം മൂലം നേരിട്ടിട്ടുള്ള നഷ്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആറന്മുളയില് പൈതൃകരീതിയില്‍ ജീവനോപാധി തേടിയിരുന്നവര്ക്കുകൂടിയാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് സമിതി വിലയിരുത്തി. ആറന്മുള കണ്ണാടിയുടെ നിര്‍മാണം തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം ഇത്തരത്തിലുള്ളതാണ്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള പദ്ധതികളില്‍ പൈതൃക സംരക്ഷണത്തെ അവഗണിക്കരുതെന്ന് സമിതി ആവശ്യപ്പെട്ടു.
ഹെറിട്ടേജ്ട്രസ്റ്റ് ചെയര്മാന് ഡോ. എം. വേലായുധന് നായര്‍, ദാരുശില്പ കലകളെയും ചുവര്‍ചിത്ര കലകളെയും കുറിച്ച് പഠനം നടത്തുന്ന ഡോ. എം.ജി. ശശിഭൂഷണ്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗം, ഡോ. സി.ഐ. ഐസക് എന്നിവരടങ്ങിയ സംഘം പള്ളിയോട ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതക്കാഴ്ചകളും പ്രളയം ബാക്കിവച്ച പൈതൃകത്തിന്റെ ശേഷിപ്പുകളും നേരിട്ടുകണ്ട് വിലയിരുത്തി.
മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലെ ചുവര്ചിത്രത്തിനുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ വിദഗ്ധരെ നിയോഗിക്കുന്നതിന് സംഘം നിര്‍ദേശിച്ചു. തെക്കേമുറി, തെക്കേമുറികിഴക്ക്, ളാക ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടപ്പുരകള്‍ തകര്‍ന്നത് വിലയിരുത്തി. റാന്നി പുതുക്കുളങ്ങര, ളാക ഇടയാറന്മുള തുടങ്ങിയ പള്ളിയോടങ്ങള്ക്കുനേരിട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്. രാധാകൃഷ്ണന് എന്നിവര്‍ വിശദീകരിച്ചു. ഏതെങ്കിലും വീടുകളിലോ സ്ഥാപനങ്ങളിലോ പ്രളയത്തില്‍ അകപ്പെട്ട താളിയോലകള്‍ വെയിലില്‍ ഉണക്കാന്‍ ശ്രമിക്കരുതെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു. തണലില്‍ ഉണക്കിയെടുത്തില്ലെങ്കില്‍ അതിലെ രേഖകള്‍ നശിക്കാനിടയുണ്ട്. അതുപോലെ ദാരുശില്പ്പങ്ങളോ ചുവര്‍ചിത്രങ്ങളോ ഉള്ളയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ രാസവസ്തുക്കളോ സോപ്പോ ഉപയോഗിച്ച് കഴുകി കേടുപാടുകള്‍ വരുത്തരുത്. ഇത്തരത്തിലുള്ളവയ്ക്ക് ആവശ്യമായ സംരക്ഷണസഹായം ഹെറിട്ടേജ്ട്രസ്റ്റ് നല്‍കും. വള്ളസദ്യക്കാലം അടക്കം പ്രദേശത്തെ ജനങ്ങളുടെ ജിവനോപാധികള്ക്ക് ലഭിക്കാമായിരുന്ന വരുമാനം പ്രളയംമൂലം ഇല്ലാതായത് സാധാരണക്കാരെയാണ് ബാധിച്ചിരിക്കുന്നത്. ഹെറിട്ടേജ് ട്രസ്റ്റ് അംഗങ്ങളായ ആര്.എസ്. നായര്‍, അജയകുമാര്‍ വല്ലുഴത്തില്‍, ഷാജി ആര് നായര്‍, പി. ഇന്ദുചൂഡന്, പി.ആര്. ഷാജി, ഡോ. കെ. ഉണ്ണികൃഷ്ണന്, ഡോ. ഗോപകുമാര്‍, ഉണ്ണി കല്ലിശ്ശേരി, പി.പി. ചന്ദ്രശേഖരന് നായര്‍ തുടങ്ങിയവരും സംഘവുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: