മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞി പൂത്ത് തുടങ്ങിയതോടെ പ്രളയ ദുരിതത്തില്‍നിന്ന് കരകയറാന്‍ കൊതിച്ച് മൂന്നാര്‍. അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ഉള്‍ഗ്രാമങ്ങളിലേക്കുള്ള ചില ബസ്സുകള്‍ മാത്രമാണ് ഇനി ഓടിത്തുടങ്ങാനുള്ളത്. മൂന്ന് ദിവസമായി ആയിരക്കണക്കിന് ആളുകളുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ പൊതുസ്ഥലങ്ങളിലെ മാലിന്യവും നീക്കി. വൈദ്യുതി, ടെലഫോണ്‍ ബന്ധങ്ങളും പഴയപടിയായി.
തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഉത്തരേന്ത്യ, യുഎഇ, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്ന് വര്‍ഷംതോറും നിരവധി പേരാണ് മൂന്നാറിലെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്നത്.
എന്നാല്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഉണ്ടായ അതിശക്തമായ മഴ കാലവര്‍ഷത്തിന്റെ ഭംഗി ആസ്വദിക്കാന്‍ യുഎഇയില്‍നിന്ന് എത്തുന്നവരുടെ എണ്ണം കുറച്ചു. പിന്നാലെ പ്രളയംകൂടി എത്തിയതോടെ 12 വര്‍ഷമായി മലയാളികള്‍ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലം കൂടി ഇല്ലാതായി. ഇടയ്ക്ക് മഴ മാറിനിന്ന സമയങ്ങളില്‍ രണ്ട് തവണ കുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും വീണ്ടും മഴ എത്തിയതോടെ ഇത് ചീഞ്ഞ് നശിച്ചു. പൂത്തശേഷം മഴ വീണ്ടും എത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളല്‍ ചെടികള്‍ നശിക്കും. ഇല്ലാതിരുന്നാല്‍ രണ്ട്-മൂന്ന് മാസത്തോളം നീലനിറം മങ്ങാതെ നില്ക്കും.
കുറിഞ്ഞിപ്പൂക്കാലം മാത്രം മുന്നില്‍ കണ്ട് നിരവധി പേരാണ് മൂന്നാറില്‍ പണം മുടക്കി വിവിധതരം സംരംഭങ്ങള്‍ തുടങ്ങിയത്. റിസോര്‍ട്ടുകള്‍ അടക്കം മോടി പിടിപ്പിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കിയവരും ഉണ്ട്. ചെറിയ വഴിയോര കച്ചവടക്കാര്‍ മുതല്‍ ടാക്സിവാഹനങ്ങള്‍ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ക്ക് പോലും മഴ വരുത്തിവച്ചത് കണ്ണീര്‍ക്കാലമാണ്.
മണ്ണിടിഞ്ഞും വെള്ളം കയറിയും ദിവസങ്ങളോളം വഴികൂടി അടഞ്ഞതോടെ മൂന്നാര്‍ ആകെ ഒറ്റപ്പെട്ടിരുന്നു. കനത്തമഴയില്‍ പണി ഇല്ലാതെ വന്നതോടെ തേയില തോട്ടം തൊഴിലാളികള്‍ക്കും വറുതിയുടെ കാലമാണ് കടന്നുപോയത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം അതിവേഗമാണ് മൂന്നാര്‍ കരകയറുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ജനവാസമുള്ള ഗ്രാമം കൂടിയായ മൂന്നാറിന്റെ പ്രത്യേകതകള്‍ പറഞ്ഞാല്‍ തീരാത്തതാണ്.
അടിമാലിയില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരെയുള്ള മൂന്നാറിനെ നിലവില്‍ അലട്ടുന്ന പ്രശ്നം വഴി തകര്‍ന്ന് കിടക്കുന്നതാണ്. മൂന്നാറില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പാര്‍ക്കിന്റെ പ്രവേശനകവാടത്തില്‍ എത്തുന്നതിന് പെരിയവാര പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നത് തടസ്സമാണ്. ഇതുവഴി നിലവില്‍ കാല്‍നടയാത്ര മാത്രമാണ് ഉള്ളത്. പാലം ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
മൂന്നാറില്‍നിന്ന് മാട്ടുപ്പെട്ടി വഴി ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിന് വഴിയുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഉടുമല്‍പേട്ട-മറയൂര്‍ വഴി ഇരവികുളത്ത് എത്താം. നിലവില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ മേഖലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് മൂന്നാര്‍ സിഐ സാംജോസ് ജന്മഭൂമിയോട് വ്യക്തമാക്കി.
തൊടുപുഴയില്‍നിന്ന് നേര്യമംഗലം അടിമാലി വഴി 91 കിലോമീറ്ററും കോതമംഗലത്ത്നിന്ന് നേര്യമംഗലം വഴി 76 കിലോമീറ്ററും സഞ്ചരിച്ചാല്‍ മൂന്നാറിലെത്താനാകും. അല്പം വൈകിയാണെങ്കിലും ഹരിതമൂന്നാര് നീലമൂന്നാര് ആകുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.
ഇരവികുളം ദേശീയോദ്യാനം തുറന്നു
കനത്തമഴയെ തുടര്‍ന്ന് ജില്ലാകളക്ടര്‍ പ്രവേശനം നിരോധിച്ച ഇരവികുളം ദേശീയോദ്യാനം ശനിയാഴ്ച തുറന്നു. സന്ദര്‍ശനത്തിന് എത്തിയത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. ശനിയാഴ്ച 67 പേരും ഞായറാഴ്ച 102 പേരുമാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന രാജമലയിലെത്തിയത്. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഇരവികുളത്ത് വരുംദിവസങ്ങളില്‍ ആളെത്തുമെന്നാണ് വനം-വന്യജീവി വകുപ്പ് കണക്ക് കൂട്ടുന്നത്. വിനോദസഞ്ചാരികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് സന്ദീപ്. എസ് പറഞ്ഞു. പെരിയവാര പാലം തുറക്കാത്തത് തിരിച്ചടിയാണ് മഴ പെയ്തില്ലെങ്കില്‍ ഈ മാസം പത്തോടെ മലനിറയെ കുറിഞ്ഞി പൂക്കും എന്നാണ് കണക്കുകൂട്ടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: