തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് വഴി അറ്റാദായമായി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 85 കോടി രൂപ. ഈ തുക പൂര്‍ണമായും ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.
സാധാരണ ഭാഗ്യക്കുറിയില്‍ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5,000 രൂപ വീതമുള്ള 1,00,800 സമ്മാനങ്ങളും നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ (ജെന്‍ഡര്‍ പാര്‍ക്ക്) നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കും. മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമന് ആദ്യ വില്‍പ്പന നടത്തും. ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.
ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താല്‍പ്പര്യമുള്ള വ്യക്തികള്‍, സന്നദ്ധ, സാംസ്കാരിക സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ക്ലബുകള്‍, സ്കൂള്‍-കോളേജ് പിടിഎകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് നവകേരള ഭാഗ്യക്കുറി വില്‍പ്പനയ്ക്കായി താല്‍ക്കാലിക ഏജന്‍സി സൗജന്യമായി ലഭിക്കും. ഇതിനായി ആധാര്‍ കാര്‍ഡുമായോ വിലാസം തെളിയിക്കുന്ന രേഖയുമായോ അതത് ജില്ലാ, സബ് ഓഫീസുകളില്‍ ബന്ധപ്പെടണം. ടിക്കറ്റിന് 25 ശതമാനം ഏജന്‍സി കമ്മീഷന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: