ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരണം 16 ആയി. മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. ഇടിമിന്നലേറ്റ് ഇവിടെ ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 461 വീടുകൾ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഈ സീസണിലെ വെള്ളപ്പൊക്കങ്ങളിൽ ഇതുവരെ 200 പേർ മരിച്ചതായാണ് കണക്ക്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഗ്പോ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതായി ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ അസമിലെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേരെ എയര്‍ലിഫ്റ്റിംഗ് വഴി വീടുകളില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അസമിലെ ഗൊലഘട്ട്, ധെമാജി ജില്ലകളില്‍ മാത്രം ഏകദേശം 15000ത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 600 ഏക്കറോളം കൃഷി ഭൂമി നശിച്ചു. 1488 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.
നാഗാലാന്റിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലും പ്രളയവും കാരണം 12 ജീവന് നഷ്ടമായി.ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടമായത്. മേഘാലയയില്‍ പ്രളയം നേരിടാന്‍ ദുരന്തനിവാരണ സംഘം സജ്ജരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
ദല്‍ഹിയിലും ശക്തമായ മഴ തുടരുന്നു. തലസ്ഥാന മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: