കൊച്ചി: പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനെ വിമര്‍ശിച്ച് നടന് ജോയ് മാത്യു. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ടെന്നും ജോയ് മാത്യു ഫെയ്സ് ബുക്കിലൂടെ പറഞ്ഞു .
വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍ പിന്നിലല്ല. പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട് ? ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കില്‍ത്തന്നെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നവര്‍ വിദേശരാജ്യപണപ്പിരിവ് സര്‍ക്കീട്ടുകളില്‍ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി നവകേരള സൃഷ്ടിയില്‍ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ?
ഇനി ജനങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ പോകും എന്നുതന്നെയാണ് വാശിയെങ്കില്‍ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളില്‍ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങള്‍ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിര്‍വഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: