തിരുവനന്തപുരം: പ്രതിരോധമരുന്ന കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ല. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മന്ത്രി അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തിയതിന് ജേക്കബ് വടക്കും ചേരിക്കെതിരെ കേസെടുക്കാനും മന്ത്രി ഡിജിപിക്ക് കത്ത് നല്കി.
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തിന്റെ വിവിധ മേഖലകളിലും എലിപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. എലിപ്പനി ബാധയെന്ന് സംശയിക്കുന്ന 48 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരില്‍ രണ്ട് പേര്.
വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: