ബെംഗളൂരു: ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും വലിയ ഉപ്രഗഹം, റോക്കറ്റ്, ചാന്ദ്രയാന്‍ രണ്ട് എന്നിവയടക്കം ഏഴു മാസം കൊണ്ട് ഇരുപതോളം വിക്ഷേപണങ്ങള്‍ക്കുള്ള വമ്പന്‍ പദ്ധതിയുമായി ഐഎസ്ആര്‍ഒ. പത്ത് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. അതിനു പുറമേ 9 റോക്കറ്റുകളും പരീക്ഷണാര്‍ഥം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ ശിവന് പറഞ്ഞു. സപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയായാണ് 19 വിക്ഷേപണങ്ങള്‍.
ഈ മാസം 15ന് പിഎസ്എല്‍വി സി 42 ദൗത്യത്തോടെ മാരത്തോണ്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് തുടക്കമാകും. ബ്രിട്ടന്റെ നോവാസര്‍, എസ് ഒന്ന് എന്നീ ഉപഗ്രഹങ്ങളാകും വിക്ഷേപിച്ച് നല്‍കുക. ഒക്ടോബറില്‍ ജിഎസ്എല്‍വി എംകെ 3 ഡി രണ്ട് റോക്കറ്റാണ് വിക്ഷേപിക്കുക. നാലു ടണ്‍ ഭാരമുള്ള പടുകൂറ്റന്‍ റോക്കറ്റിനെ ബാഹുബലിയെന്നാണ് വിളിക്കുക.
ജിസാറ്റ് 29 ഉപഗ്രഹത്തെയാകും ഈ റോക്കറ്റ് ബഹിരാകാശത്ത് എത്തിക്കുക. വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇത് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഗ്രാമീണ മേഖലകളില്‍ പോലും ഡിജിറ്റല്‍ സേവനം എളുപ്പമാകം. ഇതേ മാസം പിഎസ്എല്‍വി സി 43 വിക്ഷേപിക്കും. മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഹൈപ്പര്സ്പെക്ടറല് ഇമേജിങ്ങ് ഉപഗ്രഹമാണിത്. നവംബറില്‍ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.
ജിഎസ്എല്‍വി എഫ് 11 ജിസാറ്റ് 7 എയിലാകും ബഹിരാകാശത്തേക്ക് അയക്കുക. വ്യോമസേനക്കു വേണ്ട വിലപ്പെട്ട സൗകര്യങ്ങളാണ് ഈ ഉപഗ്രഹം നല്‍കുക. സേനാത്താവളങ്ങളെ ബന്ധിപ്പിക്കുക, ഗ്രൗണ്ട് റഡാര്‍ സംവിധാനങ്ങള്‍ക്ക് ശക്തി പകരുക, അവാക്സ് വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കുക തുടങ്ങിയവയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം.
നവംബര്‍ 30ന് 5.6 ടണ്‍ ഭാരമുള്ള ജിസാറ്റ് 11 വിക്ഷേപിക്കും. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍ നിന്നാകും വിക്ഷേപിക്കുക. ഡിസംബറില്‍ പിഎസ്എല്‍വി സി 44ല്‍ എമിസാറ്റും അതേ മാസം ജിസാറ്റ് 31 ഉം വിക്ഷേപിക്കും. ഇന്‍സാറ്റ് 4 സിആറിനു പകരമുള്ളതാണ് ജിസാറ്റ് 31.
പ്രതികരിക്കാൻ ഇവിടെ എഴുതുക: