ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടന് മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മാണത്തില്‍ കേരളത്തിന് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍. കേരളം നേരിട്ട പ്രളയക്കെടുതിയുടെ ആഴം തനിക്ക് അറിയാം അതിനാല്‍ കേന്ദ്ര സഹായം ഉണ്ടാകുമെന്നും മോദി പറഞ്ഞു.
ട്വിറ്ററില്‍ മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചു: ” വിശിഷ്ട ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം കിട്ടി. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും അതിന്റെ വിവിധ സാമൂഹ്യ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹത്തോട് വിവരിച്ചു.
പുതികേരളത്തിനുള്ള ഭാവി പരിഹാരങ്ങള്‍ രൂപീകരിക്കാനുദ്ദേശിച്ചുള്ള ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിളിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കിയ പ്രധാനമന്ത്രി പങ്കെടുക്കാമെന്ന് ഉറപ്പും നല്കി. അവഗണിക്കപ്പെട്ടവര്‍ക്കായി കാന്‍സര്‍ കെയര്‍ സെന്റര്‍ രൂപീകരിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ പ്രധാനമന്ത്രിയുടെ ഓഫീസ് അഭിനന്ദിച്ചു. ”
സ്വര്‍ണം പൂശിയ ‘മരപ്രഭു’ വിഗ്രഹമാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രോജക്ട് റിപ്പോര്‍ട്ടാണ് കൈമാറിയ മറ്റൊന്ന്. മഹാവിഷ്ണു മരപ്രഭുവും അമരപ്രഭുവുമാണെന്ന സങ്കല്‍പ്പം ശില്പ്പമാക്കി ഗുരുവായൂരിലാണ് മരപ്രഭു സ്തൂപമുള്ളത്.
പ്രളയ ദുരിതത്തെ തുടര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡ് സംഭാവന മോഹന്‍ലാല്‍ നല്‍കിയിരുന്നു. കൂടാതെ അട്ടപ്പാടിയില്‍ ഭവന നിര്‍മാണ പദ്ധതിയും നടപ്പാക്കിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: