തിരുവനന്തപുരം/കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കാന്‍ അന്താരാഷ്ട്ര ഓഡിറ്റിംഗ് ഏജന്‍സിയായ കെപിഎംജിയെ ചുമതലപ്പെടുത്തിയ നടപടി പുനഃപരിശോധിക്കില്ലെന്ന് മന്ത്രി ഇപി ജയരാജന്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ കെ.പി.എം.ജിയുമായി സഹകരിക്കും. മന്ത്രി പറഞ്ഞു.
നടപടി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഎം സുധീരനും പ്രൊഫ. കെവി തോമസും ആവശ്യപ്പെട്ടിരുന്നു. ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഈ നടപടിയെന്ന് വ്യക്തമാക്കണമെന്ന് കെവി തോമസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആഗോള ടെണ്ടര്‍ വിളിക്കാതെയും മറ്റാരെങ്കിലും സന്നദ്ധരാണോ എന്ന് പരിശോധിക്കാതെയും ആരോപണ വിധേയമായ ഒരു ഏജന്‍സിയെ തന്നെ ഈ ചുമതല ഏര്‍പ്പെടുത്തിയത് ദുരുദ്ദേശപരമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കുള്ള കമ്പനിയാണിത്.
പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കാന്‍ പ്ലാനിങ് ബോര്‍ഡിനേയോ ഇ.ശ്രീധരനെ പോലുള്ള വിദഗ്ധരേയോ ഹഡ്കോ പോലുള്ള ദേശീയ ഏജന്‍സിയേയോ ചുമതലപ്പെടുത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: