തിരുവനന്തപുരം : കസ്തൂരിരംഗന്‍ കമ്മീഷന് പരിസ്ഥിതിലോല പ്രദേശങ്ങളെന്ന് കണ്ടെത്തിയ മേഖലകളിലെ ജനവാസകേന്ദ്രങ്ങളെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് വി.മുരളീധരന് എംപി. പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന് 13,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയത്. സംസ്ഥാനസര്‍ക്കാറിന്റെ ശുപാര്‍ശപ്രകാരം അത് 9,999 ചതുരശ്ര കി.മീറ്റര്‍ ആയി കുറച്ചു. ഇതിനുപുറമെ 1349 ചതുരശ്ര കി.മീ കൂടി ഒഴിവാക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. മാറിയ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനാണോ നാലുനിലക്കെട്ടിടങ്ങള്ക്കാണോ പ്രാധാന്യം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ചിന്തിക്കണം.
പ്രളയദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ പഠനം വേണം. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖയ്ക്ക് തുടക്കമിടേണ്ട നിയമസഭാസമ്മേളനം പരാജയപ്പെട്ടതിനാല്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ച് ചര്‍ച്ചകളിലൂടെ പുനര്‍നിര്‍മിതിക്കുള്ള രൂപരേഖ തയാറാക്കണം.
നവകേരളസൃഷ്ടി എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മുരളീധരന് പറഞ്ഞു. ഭരണത്തില്‍ വരുമ്പോഴെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളെ രാഷട്രീയ നേട്ടത്തിനുപയോഗിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടി്. സാക്ഷരതാ മിഷന്, ജനകീയാസൂത്രണം, കുടുംബശ്രീ, മലയാളം മിഷന്, ആര്‍ദ്രകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇവയിലെല്ലാം രാഷ്ട്രീയം കടന്നുവന്നത് നമുക്ക് മുന്നിലുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് കടത്തുന്നുവെന്ന് സിപിഐ വരെ പരാതി ഉന്നയിച്ചു. തീരുമാനങ്ങള്‍ എടുക്കുന്നത് സുതാര്യമാകണം.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണം. മുഖ്യമന്ത്രി എന്തുകൊണ്ട് അതിനെ എതിര്‍ക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. ധനസമാഹരണം നടത്താന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തേണ്ട ആവശ്യമില്ല. ഉല്ലാസയാത്ര നടത്താന്‍ പോയി എന്ന പഴി കേള്‍ക്കേണ്ടി വരും. യുഎഇയുടെ 700 കോടി സഹായം എന്നത് ആവശ്യമില്ലാത്ത ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: