ഇടുക്കി: മഴവര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലേക്ക് ഒഴുകിയെത്തിയത് പരമാവധി ശേഷിയുടെ ഇരട്ടിയിലും അധികം വെള്ളം. 3526.4496 കോടിയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് വ്യാപകനാശം വിതച്ചെത്തിയ പേമാരിയില്‍ കെഎസ്ഇബിയുടെ പ്രധാനപ്പെട്ട 16 സംഭരണികളിലേക്ക് മാത്രം ഒഴുകി എത്തിയത്. മൂന്ന് മാസത്തിനിടെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് വിട്ടത് 938.5 കോടിയുടെ വെള്ളം. ഇടുക്കി സംഭരണിയില്‍നിന്ന് മാത്രം 500 കോടിയുടെ വെള്ളം തുറന്നുവിട്ടതായി ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പവര്‍ഹൗസുകളിലെ ഉല്‍പ്പാദനം അടക്കം നിര്‍ത്തേണ്ടി വന്ന മഹാപ്രളയത്തില്‍ കോടികളുടെ നഷ്ടം ഉണ്ടായപ്പോളും നിലവില്‍ 1066.88 കോടിയുടെ വൈദ്യുതി വകുപ്പ് വിറ്റ് കഴിഞ്ഞു. ആഗസ്റ്റിലാണ് ഇതില്‍ 424 കോടിയുടെയും വില്‍പ്പന. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഈ വര്‍ഷത്തില്‍ 8816.124 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. ഇതില്‍ 2667.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചപ്പോള്‍ നിലവില്‍ 3664.349 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളില്‍ ഉള്ളത്. 2484.565 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം ഒഴുക്കി കളഞ്ഞു.
വകുപ്പിന്റെ കീഴിലാകെ ചെറുതും വലുതുമായ 57 ഡാമുകളാണ് സംസ്ഥാനത്തുള്ളത്. പ്രധാന സംഭരണികളിലെ കണക്കുകള്‍ മാത്രമാണ് വകുപ്പ് ശേഖരിക്കുന്നത്. കൂടാതെ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജലസേചന വകുപ്പിന്റെ അണക്കെട്ടുകളും ഉണ്ട്. ഇതിന്റെയും കണക്ക് ലഭ്യമായിട്ടില്ല.
4140.252 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലാകെ ശേഖരിക്കാനാകുക. അതായത് നിലവില്‍ കെഎസ്ഇബി വൈദ്യുതി വില്‍ക്കുന്ന നാല് രൂപ വച്ച് കണക്ക് കൂട്ടിയാല്‍ മൊത്തം സംഭരണികളും നിറഞ്ഞാല്‍ 1656.1 കോടിയുടെ വെള്ളം. ഇതിന് മുമ്പ് സമാനമായ രീതിയില്‍ വെള്ളം എത്തിയത് 2007ല്‍ ആണ്. അന്ന് 5371.146 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ രണ്ട് വരെ എത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ കണക്ക് 2500ന് മുകളില്‍ എത്തിയിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: