കോഴിക്കോട്: ബിജെപി എംപി വിനയ് കത്യാറിനെക്കുറിച്ച് മാതൃഭൂമി ചാനല്‍ വക്രദൃഷ്ടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേഡ്സ് അതോറിറ്റിയുടെ താക്കീത്. 2018 ഫെബ്രുവരി ഏഴിന് ചാനല്‍ സംപ്രേഷണം ചെയ്ത വക്രദൃഷ്ടി പരിപാടിയില്‍ അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ പയ്യന്നൂര്‍ സ്വദേശി ഗംഗാധരന് കാളീശ്വരം നല്കിയ പരാതിയിലാണ് നടപടി.
ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അറിയപ്പെടുന്ന വ്യക്തികള്‍ക്കെതിരെ നര്‍മ്മ പരിപാടികളാണെങ്കില്‍ പോലും അവഹേളനപരവും പ്രകോപനപരവുമായ ദൃശ്യങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു. ചാനലിന്റെ വെബ്സൈറ്റിലോ യൂട്യൂബ് തുടങ്ങിയ മറ്റ് ഇടങ്ങളിലോ പരിപാടിയുടെ ലിങ്ക് ഉണ്ടെങ്കില്‍ അത് നീക്കം ചെയ്ത് രേഖാമൂലം അറിയിക്കണമെന്നും എന്‍ബിഎസ്എ ചെയര്മാന് ജസ്റ്റിസ് ആര്.വി. രവീന്ദ്രന് ഉത്തരവിട്ടു.
‘ഒരു പറക്കുംതളിക’ എന്ന സിനിമയില്‍ നടന് ദിലീപിന്റെ ഡയലോഗുമായി ചേര്‍ത്താണ് വിനയ് കത്യാറിനെതിരെ പരാമര്‍ശമുണ്ടായിരുന്നത്. വിനയ് കത്യാറിന്റെ പ്രസംഗത്തിന്റെ രംഗങ്ങള്‍ കാണിക്കുന്നതിനിടയില്‍ നടന് സലിം കുമാറിന്റെ പോടാ എന്ന സംഭാഷണവും ചേര്‍ത്താണ് പരിപാടി അവതരിപ്പിച്ചത്. ഇത് രണ്ടും അനുചിതവും ദുരുദ്ദേശ്യപരവുമാണെന്നാണ് അതോറിറ്റി വിലയിരുത്തിയത്. ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറിയാണ് ഗംഗാധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: