കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടേയും കടകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. മൊബൈല്‍ ആപ്പ് വഴി ദുരിതബാധിതമായ എല്ലാ വീടുകളുടേയും നിലവിലുള്ള സ്ഥിതി ചിത്രം സഹിതം രേഖപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍മാരേയും അവരെ സഹായിക്കുന്നതിനായി പ്രാദേശിക സാങ്കേതിക വിദഗ്ധരും അടങ്ങുന്ന പാനലിനെയുമാണ് പരിശോധന നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ വിവരശേഖരണത്തിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിന് സന്നദ്ധരായിട്ടുള്ളവരെ ഏകോപിപ്പിക്കുന്ന ചുമതലയും വിവരസാങ്കേതിക വകുപ്പിനാണ്. ഇവര്‍ക്ക് പ്രദേശിക പിന്തുണ നല്‍കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ടെക്നിക്കല്‍ വിഭാഗമാണ്.
നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയതില്‍ തര്‍ക്കമുണ്ടായാല്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ജില്ലാ കളക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരടങ്ങുന്ന പാനലായിരിക്കും സാങ്കേതിക വിലയിരുത്തല്‍ നടത്തി പ്രശ്നപരിഹാരം കാണുക.
നാശനഷ്ടം കണക്കാക്കുന്നത്
50 സെന്റീമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുകയും ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും 10 ശതമാനത്തില്‍ താഴെ മേച്ചില്‍ ഓടുകള്‍ നഷ്ടാമാവുകയും ചെയ്തവര്‍ക്ക് നാശനഷ്ടത്തിന്റെ 15 ശതമാനമാണ് നല്‍കുന്നത്. വെള്ളം കയറി തറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഇലക്ട്രിക്കല്‍ പ്ലംബിംങ് തകരാറുകള്‍ സംഭവിച്ചവര്‍ക്കും 16 മുതല്‍ 29 ശതമാനം വരെയാണ് സഹായം.
ജനലും വാതിലും മുങ്ങുന്ന പൊക്കത്തില്‍ വെള്ളം കയറിയതും ചുവര് ദുര്ബലപ്പെട്ടിട്ടുണ്ടെങ്കില് 30 മുതല്‍ 59 ശതമാനം വരെ സഹായം ലഭിക്കും. മേല്‍ക്കൂരയ്ക്ക് കേടുപറ്റാതെ, ചുമരിന് തകരാര്‍ ഉണ്ടെങ്കില്‍ 60 മുതല്‍ 74 ശതമാനം വരെയാണ് നഷ്ടപരിഹാരം. മേല്‍ക്കൂര തകര്‍ന്നിട്ടുണ്ടെങ്കില്‍ 75 ശതമാനത്തില്‍ അധികവും. ഇത്തരത്തിലാണ് നഷ്ടപരിഹാം കണക്കാക്കുന്നത്.
വിവരശേഖരണത്തിന് മൊബൈല്‍ പ്ലാറ്റ്ഫോം
തിരുവനന്തപുരം: പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്താനുളള മൊബൈല്‍ പ്ലാറ്റ്ഫോം തയ്യാറായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സാങ്കേതികവൈദഗ്ധ്യമുളള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്ന വളണ്ടിയര്‍മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ങ്ങള്ക്ക് ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാം. ഇവര്‍ക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ rebuildkerala മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ rebuildkerala IT Mission സെര്‍ച്ച് ചെയ്താല്‍ ലഭിക്കും.
വീടുകള്‍ പൂര്‍ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി തകര്‍ന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും. ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തിന്റെ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ്ലോഡ് ചെയ്യാം. മൊബൈല്‍ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി.രാജന് നിര്‍വഹിച്ചു.
ദൃശ്യാ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: