ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്വന്തം താല്പര്യ സംരക്ഷണത്തിനായി അട്ടിമറിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കം. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ ജി. സുധാകരന് രംഗത്ത്.
പാടശേഖരങ്ങളിലെ പമ്പിങ് വൈകുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുധാകരന് തുറന്നടിച്ചു. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയത് ശരിയായില്ലെന്ന് തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ സുധാകരന് വിമര്‍ശനമുന്നയിച്ചു. പ്രളയം കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലെ പമ്പിങ് തുടങ്ങാത്തതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. നവകേരള ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങില്‍ തോമസ് ഐസക്കിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം.
സുധാകരന്റെ വിമര്‍ശനത്തിന് അതേ ചടങ്ങില്‍ ഐസക് മറുപടി നല്കി. സുധാകരന് ഇത്ര ശക്തമായി പ്രശ്നം ഉന്നയിച്ചിട്ടും പമ്പിങ്ങിനുള്ള പമ്പുകള്‍ നന്നാക്കിയെടുക്കാന്‍ ഒരാഴ്ച കൂടി വൈകുമെന്നാണ് ഐസക്ക് പറഞ്ഞത്. കൈനകരിയിലും കുട്ടനാട്ടിലും ജാഗ്രതയോടെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും പാടശേഖരങ്ങളിലെ പമ്പിങ് തുടങ്ങാത്തതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു.
അസാധ്യമായത് സാധ്യമാക്കിയ ജനതയ്ക്ക് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാന്‍ ഇത്രയേറെ കാത്തിരിക്കേണ്ടതുണ്ടോ? സുധാകരന് ചോദിച്ചു. ഇതിനൊക്കെ പണം നല്കുന്ന അധികാരികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ഐസക്കിനുള്ള പരോക്ഷ വിമര്‍ശനമായി സുധാകരന് പറഞ്ഞു. വെള്ളം വറ്റിക്കാത്തതില്‍ ഗൂഢാലോചനയുണ്ട്. പമ്പിങ് കരാറുകാര്‍ ഗൂഢാലോചന നടത്തുകയാണ്. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയത് തെറ്റായിപ്പോയി. നടപടികളില്‍ വീഴ്ചയുണ്ടായത് അന്വേഷിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
അതേസമയം കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിനായി പമ്പിങ്ങിനുള്ള മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കുമെന്ന് തോമസ് ഐസക് മറുപടി പറഞ്ഞു. എന്നാല്‍ കരാറുകാരെക്കുറിച്ച് സുധാകരന് പറഞ്ഞതിനോ ഗൂഢാലോചന ആരോപണത്തെക്കുറിച്ചോ ഐസക് ഒന്നും പറഞ്ഞില്ല. പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ നന്നാക്കാന്‍ 20,000 രൂപ നല്‍കിയിട്ടുണ്ട്. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരും. വെള്ളം കയറിയതിനെ തുടര്‍ന്ന് പമ്പുകള്‍ കൂട്ടത്തോടെ കേടായിട്ടുണ്ട്. അവ നന്നാക്കിയെടുക്കാന്‍ ഒരാഴ്ച കൂടി എടുക്കും. പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ പലതവണ തോമസ് ഐസക്കും സുധാകരനും പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഐസക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി ഉള്ളതിനാലാണ്, മന്ത്രിസഭാ ഉപസമിതിയില്‍ നിന്ന് ധനമന്ത്രിയായിരുന്നിട്ടും ഐസക്കിനെ മുഖ്യമന്ത്രി ഒഴിവാക്കിയതെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: