തിരുവനന്തപുരം: പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്താന്‍ മൊബൈല്‍ പ്ലാറ്റ്ഫോം തയ്യാറായി. വീട് നഷ്ടപ്പെട്ടവരുടെയും കേടുപാട് സംഭവിച്ചവരുടേയും വിവരശേഖരണത്തിനായാണ് ഐടി വകുപ്പ് rebuildkerala എന്ന മൊബൈല്‍ ആപ്പിന് രൂപം നല്‍കിയത്. വിവരശേഖരണം നടത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
സാങ്കേതിക വൈദഗ്ധ്യമുളള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in പോര്‍ട്ടലില്‍ സൗകര്യമുണ്ടായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കും. ഇവര്‍ക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ rebuildkerala മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ rebuildkerala IT Mission സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാകും.
വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും. ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തിന്റെ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ് ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം, എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുളള നഷ്ടത്തെ പൂര്‍ണ്ണ നഷ്ടമായി കണക്കാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: