ജയ്പൂര്‍: വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം ജോധ്പൂരിനടുത്ത് ദേവാലിയയില് തകര്‍ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പതിവ് പറക്കല്‍ ദൗത്യത്തിലേര്പ്പെട്ടതായിരുന്നു വിമാനമെന്ന് പ്രതിരോധ വക്താവ് കേണല്‍ സോംപിത് ഘോഷ് അറിയിച്ചു. ജോധ്പൂരിലെ വ്യോമതാവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം.
വരണ്ടുണങ്ങിയ വയലില്‍ വീണ വിമാനാവശിഷ്ടങ്ങളില്‍ നിന്ന് തീയുയരുന്നത് കണ്ട ഗ്രാമീണര്‍ വിവരം പ്രാദേശിക അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീകെടുത്തി. അപകടസൂചന മനസ്സിലാക്കിയ പൈലറ്റ്, ജനവാസമേഖല ഒഴിവാക്കി വയലിലേക്ക് വിമാനം തിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സോവിയറ്റ് യൂണിയനില്‍ നിന്ന് 1980 കാലഘട്ടത്തില്‍ ഇന്ത്യ വാങ്ങിയ യുദ്ധവിമാനങ്ങളില്‍ പെട്ടതാണ് തകര്‍ന്നുവീണ മിഗ് 27. കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 27 വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: