തിരുവനന്തപുരം: പി.കെ ശശി എംഎല്‍എയ്ക്കെതിരെയുള്ള പീഡന പരാതിയില്‍ മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദന് എന്താണ് പറയാനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ശശിയുടെ പീഡനത്തില്‍ നേതാക്കളുടെ മലക്കംമറിച്ചിലിനെ വിമര്‍ശിച്ചുകൊണ്ടാണ് സുരേന്ദ്രന്റെ ഈ ചോദ്യം.
അച്യുതാനന്ദന് എന്താണ് പറയാനുള്ളതെന്ന് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകള്‍ മാത്രമോ എന്നും സുരേന്ദ്രന് ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നേതാക്കള്‍ കുടുങ്ങുമെന്ന ഭീതിയാണ് ഈ മലക്കം മറിച്ചിലിനു കാരണം. ബൃന്ദ കാരാട്ടും സീതാറാം യെച്ചൂരിയും അവരുടെ മുന്നില്‍ വന്ന ഒരു സ്ത്രീ പീഡന പരാതി പൊലീസിനു കൈമാറാതെ പാര്‍ട്ടിയോട് അന്വേഷിക്കാനാവശ്യപ്പെട്ടതിലെ അനൗചിത്യം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിയിപ്പോള്‍ കേസ്സൊതുക്കാന്‍ കേന്ദ്രനേതാക്കള്‍ തന്നെ രംഗത്തിറങ്ങുന്നു എന്നുറപ്പായി. നേരത്തെ പരാതിക്കാരിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാഴികക്കു നാല്‍പ്പതുവട്ടം പ്രസ്താവനയിറക്കുന്ന മുതിര്‍ന്ന സി. പി. എം നേതാവ് വി. എസ്. അച്യുതാനന്ദന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. യെച്ചൂരിയും ബൃന്ദാ കാരാട്ടും ഇത്രയും നിലപാടില്ലാത്തവരാണെന്ന് ബോധ്യമായി. ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകള്‍ മാത്രമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: