തിരുവനന്തപുരം : വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച ഷൊര്‍ണൂര്‍ സിപിഎം എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതി പോലീസിന് കൈമാറാതെ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെതിരെ കേസ്സെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. പി.കെ.ശശിക്കെതിരെയും പരാതി ഒതുക്കാന്‍ ശ്രമിച്ച സിപിഎം ജില്ലാ- സംസ്ഥാന നേതാക്കള്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കേസ്സെടുക്കണമെന്നും ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
താന്‍ പീഡിപ്പിക്കപ്പെട്ടതായി വനിതാ നേതാവ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കും, സംസ്ഥാന സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനും പരാതി നല്‍കിയത് മൂന്നാഴ്ച്ചകള്‍ മുമ്പാണ്. പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം പോലീസിന് കൈമാറണമെന്നിരിക്കെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.
പീഡിപ്പിക്കപ്പെട്ട വനിതയ്ക്ക് വനിതാ പിബി അംഗമായ വൃന്ദാ കാരാട്ടില്‍ നിന്നുപോലും നീതി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്ക് പീഡനത്തിന് വിധേയയായ യുവതി നേരിട്ട് പരാതി അയച്ചത്. പരാതി കിട്ടിയതായി യെച്ചൂരി സ്ഥിരീകരിച്ചിട്ടുണ്ട്. അത് വാര്‍ത്തയായപ്പോഴാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതിയിന്മേലുള്ള കുറ്റകരമായ മൗനം ലംഘിക്കാന്‍ നിര്‍ബന്ധിതനായത്. ആരോപണ വിധേയനായ എംഎല്‍എയ്ക്കൊപ്പം പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കളും, വനിതാ പിബി അംഗവും പ്രതിക്കൂട്ടിലാണ്.
പി.കെ.ശശി എംഎല്‍എയ്ക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ആര്.എസ്.രാജീവാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: