തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ധനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ഫെറ്റോ സംഘടനകള്‍ ആരോപിച്ചു.
ഒരുമാസത്തെ ശമ്പളം നല്‍കിയില്ലെങ്കില്‍ വേണ്ടാ എന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. ജീവനക്കാരില്‍ നിന്നും ഉത്സവബത്ത ഉള്‍പ്പെടെ ഈടാക്കിയതിനാല്‍ ഒരുമാസത്തെ ശമ്പളം കൊടുക്കുന്നതു സംബന്ധിച്ച് അവരുടെ സമ്മതപത്രത്തോടെ മാത്രമേ വാങ്ങാന്‍ പാടുള്ളൂവെന്ന ഫെറ്റോ നിലപാടാണ് ധനമന്ത്രി തള്ളിക്കളഞ്ഞത്. ദുരിതാശ്വാസനിധിയില്‍ ലഭിച്ച 1,000 കോടിയില്‍ 150 കോടി സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവനയാണ്.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിച്ച പാക്കേജിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നും കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും ഫെറ്റോ നേതാക്കള്‍ ധനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, കെജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.ജയപ്രകാശ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ.ബി.വിനോദ്കുമാര്‍, പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് സജീവ് തങ്കപ്പന്, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് അരുണ്‍കുമാര്‍, എസ്.സജീവ്കുമാര്‍, പി.അയ്യപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: