വിളപ്പില്‍(തിരുവനന്തപുരം): അദ്ധ്യാപനം തപസ്യയാക്കിയ സ്വാതന്ത്ര്യ സമര സേനാനി. നേമം കുളക്കുടിയൂര്കോണം സബര്‍മതിയില്‍ കെ.എസ് കുമാര്‍ തൊണ്ണൂറ്റിരണ്ടാം വയസിലും ആ യാത്ര തുടരുകയാണ്. അക്ഷര ലോകത്തെ മുത്തുകളും പവിഴങ്ങളും തലമുറകള്‍ക്ക് പകര്‍ന്ന്.
നേമം വിക്ടറി ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന കുമാര്‍ ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങുകയായിരുന്നു . കവി ബോധേശ്വരന്റെ നേതൃത്വത്തില്‍ സമരമുഖങ്ങളിലെ പോരാളിയായി. പേട്ട വെടിവയ്പ്പില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വട്ടിയൂര്‍കാവ് സമ്മേളനത്തിലും നെയ്യാറ്റിന്‍കര വെടിവയ്പ്പ് സമയത്തും കുമാര്‍ മുന്നണി പോരാളിയായിരുന്നു. 1948 ല്‍ കുമാര്‍ നേമത്ത് ആസാദ് ഹിന്ദി കോളേജ് സ്ഥാപിച്ചു. ഏഴ് പതിറ്റാണ്ടിനകം കുമാറിന്റെ പാഠശാലയില്‍ നിന്ന് പഠിച്ചിറങ്ങിയത് ഒരു ലക്ഷം പേര്. ശിഷ്യരില്‍ അദ്ധ്യാപകരായി മാറിയത് മുന്നൂറോളം പേര്. അറിവിന്റെ ഈറ്റില്ലമായി മാറിയ ആസാദിലൂടെ കുമാര്‍ മാഷ് നാല് തലമുറകള്‍ക്കാണ് വിദ്യയുടെ മധുരം വിളമ്പിയത്. ചരിത്രത്തില്‍ ഇടം നേടിയ ആസാദിന് ഒരു വര്‍ഷം മുന്‍പ് താഴുവീണു. പ്രായാധിക്യവും കേള്‍വിക്കുറവും കാരണം നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ മാഷുതന്നെ അടച്ചു പൂട്ടുകയായിരുന്നു.
1994 ല്‍ രാജ്യം ദേശീയ പുരസ്ക്കാരം നല്കി ആദരിച്ചു കുമാര്‍ മാഷിനെ. ഡോ.വിജയമ്മയാണ് ഭാര്യ. ഏക മകന് വിജയകുമാര്‍ ദില്ലിയില്‍ പോസ്റ്റല്‍ വകുപ്പില്‍ അസി.ഡയറക്ടര്‍ ജനറലാണ്. ജീവിതത്തിന്റെ സായംകാലത്തും പഠിപ്പിച്ച് കൊതിതീരാത്ത മനസാണ് ഈ സ്വാതന്ത്ര്യ സമര സേനാനിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: