ന്യൂദല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മെഡിക്കല്‍ കൗണ്‍സില്‍. കോളേജുകള്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്തിയതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നാലു കോളേജുകളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ചതാണ്.
തൊടുപുഴയിലെ അല്‍ അസര്‍, വയനാട് ഡി.എം, പാലക്കാട് വാണിയംകുളത്തെ പി.കെ ദാസ്, വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കം. നാലു കോളേജുകളിലുമായുള്ള 550 സീറ്റുകളിലേക്ക് ഇന്നലെ സ്പോട്ട് അലോട്ട്മെന്റ് ആരംഭിച്ചിരുന്നു. നാലു കോളേജുകളിലും അധ്യയന വര്‍ഷം പ്രവേശനം നടത്താമെന്ന് ആഗസ്ത് 30ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ മതിയായ സൗകര്യങ്ങളില്ലാത്ത കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്താന്‍ അനുവദിക്കരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എസ്.ആര് മെഡിക്കല്‍ കോളേജില്‍ നൂറു സീറ്റുകളും മറ്റു മൂന്നു കോളേജുകളിലും നൂറ്റമ്പതു സീറ്റുകള്‍ വീതവുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: