ചെറുതോണി: ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ ശവം തീനിക്കഴുകനെപ്പോലെന്ന് ഇടത് എംപിയും കൈയേറ്റ ആരോപണങ്ങള്‍ നേരിടുന്നയാളുമായ ജോയിസ് ജോര്‍ജ്.
ഇടുക്കിയില്‍ ഉണ്ടായത് പ്രകൃതി ദുരന്തമാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളും മാറ്റങ്ങളും ലോകാരംഭം മുതല്‍ ഉള്ളതാണ്. കേരളത്തില്‍ നൂറുകണക്കിനാളുകള്‍ പ്രളയ ദുരന്തത്തില്‍പ്പെട്ട് മരിച്ചു വീണ ദിവസം ഏറ്റവും കൂടുതല്‍ മഴ പെയ്ത ആഗസ്റ്റ് 16 ന് ശവംതീനി കഴുകനെപ്പോലെ മാധവ് ഗാഡ്ഗില്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് പറന്നിറങ്ങി. മരവിച്ച മനഃസാക്ഷിയുമായി പ്രകൃതി ദുരന്തത്തെ മറയാക്കി കാത്തിരുന്ന ദിവസം വന്നു ചേര്‍ന്നതു പോലെ നടത്തിയ പ്രസ്താവനകള്‍ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ശത്രുക്കള്‍ പോലും മരണവീട്ടില്‍ നിശ്ശബ്ദത പാലിക്കുമെന്നിരിക്കെ കേരളത്തില്‍ 300 ഓളം പേര് മരിച്ചത് തന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന മണ്ടത്തരം കേരളം മുഴുവന്‍ നടന്ന് പ്രചരിപ്പിക്കുകയായിരുന്നു ഗാഡ്ഗിലും ചില കപട പരിസ്ഥിതിവാദികളും. ജോയിസ് ജോര്‍ജ് എംപി പ്രസ്താവനയില്‍ പറയുന്നു. പശ്ചിമ ഘട്ടത്തിലെ കൈയേറ്റങ്ങളാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്ന് തുറന്നു പറഞ്ഞതിനാണ് ഇടത് എംപി ഗാഡ്ഗിലിനെ ശവംതീനിക്കഴുകനോട് ഉപമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: