കൊച്ചി: ഇന്ന് അധ്യാപക ദിനം. രണ്ട് മുന്‍ അധ്യാപകര്‍ ഇവിടെ കുട്ടികള്‍ക്ക് ജീവിതപാഠം പകര്‍ന്നു കൊടുക്കുകയാണ്. അനുഭവങ്ങളാണ് ഇവിടുത്തെ കുട്ടികള്‍ക്കുള്ളില്‍ അറിവാകുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന, ബദല്‍വിദ്യാഭ്യാസ രീതി പിന്തുടരുന്ന സാരംഗിന്റെ സാരഥികളായ ഗോപാലകൃഷ്ണനും ഭാര്യ വിജയലക്ഷ്മിയുമാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്.
മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം. പ്രവേശനത്തിന് മുമ്പ് കുട്ടിക്കും മാതാപിതാക്കള്‍ക്കുമായി മൂന്ന് ദിവസത്തെ എട്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ ക്യാമ്പില്‍ പങ്കെടുത്തവര്‍ സംതൃപ്തരാണെങ്കില്‍ കുട്ടികള്‍ സാരംഗിന്റെ ഭാഗമാകും. അടുത്ത ബാച്ചില്‍ അഞ്ച് കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്.
സാരംഗില്‍ കുട്ടികളെ താമസിപ്പിച്ച്, അവര്‍ക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെയാണ് വിദ്യ സമ്പാദനം. ഇവിടെ പ്രധാനമായും കുട്ടികളുടെ സ്വഭാവരൂപീകരണമാണ് നടക്കുന്നത്. പിന്നീടാണ് അറിവ് സമ്പാദനം. ആവശ്യങ്ങള്‍ക്ക് വൈവിധ്യവും വ്യാപ്തിയും കൂടിയപ്പോള്‍ അതനുസരിച്ചാവണം പഠനം.
രാഷ്ട്രീയത്തെക്കുറിച്ചുപോലും പ്രായോഗിക തലത്തിലാണ് പഠിപ്പിക്കുന്നത്. എല്ലാദിവസവും രാത്രി അത്താഴശേഷം നടക്കുന്ന പൊതുയോഗത്തിലെ നടപടിക്രമത്തിലൂടെയാണ് അത് സാധ്യമാക്കുന്നത്. ഓരോ ദിവസത്തെ പ്രവൃത്തിയും അവിടെ വിലയിരുത്തും, വിമര്‍ശിക്കും. അടുത്ത ദിവസം എങ്ങനെയാവണം എന്ന് തീരുമാനിക്കും.
ഇപ്പോള്‍ ഒരു കുഞ്ഞുവീടിന്റെ പണിയും ഇവിടെ കുട്ടികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. കൂടാതെ കലകള്‍, കളരി, യോഗ, ശരീരശാസ്ത്രം, ഫിസിക്സ് ഇതെല്ലാം ഇവിടെ പഠിപ്പിക്കുന്നു. ജൈവകൃഷിയാണ് മറ്റൊന്ന്. കുട്ടികള്‍ക്ക് താല്പര്യമുള്ള വഴിയിലേക്ക് രക്ഷകര്‍ത്താവിന്റെ സ്ഥാനത്തുനിന്ന് തിരിച്ചുവിടുകയാണ് പതിവെന്ന് ഗോപാലകൃഷ്ണന് പറയുന്നു. സംവിധായകന് മാമാസ്, ഒരു പ്രൊഫഷണല്‍ ട്രൂപ്പിനൊപ്പം കേരളത്തിനകത്തും പുറത്തും പുല്ലാങ്കുഴല്‍ വായിക്കുന്ന വിഷ്ണുജിത്ത് ഇവരൊക്കെ ഈ ബദല്രീതിയിലൂടെ ജീവിതം പഠിച്ചവരാണ്.
ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ ഗോപാലകൃഷ്ണനും റാന്നി സ്വദേശിനിയായ ഭാര്യ വിജയലക്ഷ്മിയും അധ്യാപക ജോലി ഉപേക്ഷിച്ചാണ് ബദല്‍വിദ്യാഭ്യാസ രീതി സ്വീകരിച്ചത്. അട്ടപ്പാടിയില്‍ 12 ഏക്കറിലാണ് സാരംഗ് പ്രവര്‍ത്തിക്കുന്നത്. സാരംഗിലെ വിദ്യാര്‍ഥിയായ മകന് ഗൗതം ഇപ്പോള്‍ ബെംഗളൂരുവില്‍ വെബ് ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ അനുരാധ. കണ്ണകി, ഉണ്ണിയാര്‍ച്ച എന്നിവരാണ് മറ്റുമക്കള്‍. ഇവര്‍ ഇപ്പോള്‍ സാരംഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്ന്, താങ്ങാവുന്ന വിദ്യാഭ്യാസം, കളിപ്പാഠങ്ങള്‍, കുഞ്ച്രാമ്പള്ളം(നോവല്‍) എന്നീ മൂന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: