കോയമ്പത്തൂര്‍: 21ാമത് ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ പൂര്‍ത്തിയായി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ യൂറോ ജെ.കെ 18 വിഭാഗത്തില്‍ മുന്നിലെത്തിയ ചെന്നൈയുടെ അശ്വിന് ദത്ത രണ്ടാം റൗണ്ടിലും മുന്നേറ്റം തുടര്‍ന്നു.
രണ്ടാം ദിനം നടന്ന റേസുകളില്‍ ഒരെണ്ണം ജയിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തതോടെ 50 പോയിന്റുമായി അശ്വിന് ഒറ്റയ്ക്ക് മുന്നിലെത്തി. 49 പോയിന്റുമായി നയന്‍ ചാറ്റര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കാര്‍ത്തിക് തരാനിക്ക് 48 പോയിന്റുണ്ട്. എല്‍ജിബി ഫോര്‍ വിഭാഗത്തില്‍ ചെന്നൈയില്‍ നിന്നുള്ള വിഷ്ണുപ്രസാദാണ് ലീഡ് ചെയ്യുന്നത്. ചെന്നൈയുടെ രാഗുല്‍ രംഗസാമി രണ്ടാമതും ഡല്‍ഹിയുടെ രോഹിത് ഖന്ന മൂന്നാമതുമാണ്. സുസുക്കി ജിഗ്സര്‍ കപ്പ് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ജോസഫ് മാത്യു രണ്ടാം റൗണ്ടിലും വിജയം തുടര്‍ന്നു. ഈ വിഭാഗത്തില്‍ ബെംഗളൂരുവിന്റെ സയ്യിദ് മുസമ്മില്‍ അലിയും മല്സോംഡോംഗ്ലിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജെ.കെ ടയര്‍ നോവിസ് കപ്പില്‍ ബെംഗളൂരുവില്‍ നിന്നുള്ള 14കാരന് ടിജില്‍ റാവു ജേതാവായി. റോഡ് ടു റൂക്കീസ് വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയ ഐസ്വാളില് നിന്നുള്ള ജെറോം വന്ലാല്റെങ്പ്യൂയ അടുത്ത മാസം സ്പെയിനില്‍ നടക്കുന്ന മോട്ടോ ജിപി റൂക്കീസ് കപ്പിന് യോഗ്യത നേടി. ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ അടുത്തമാസം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: