തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ മാപ്രാണം മാടായിക്കോണം രാമംകുളത്ത് വീട്ടില്‍ ആല്.എല്‍. ജീവന്‍ലാലിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. യുവനേതാവിനെതിരായ പരാതി സിപിഎമ്മും ഡിവൈഎഫ്ഐയും മുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതോടെയാണ് സിപിഎം നടപടിക്ക് നിര്‍ബന്ധിതരായത്.
ജൂലൈ പത്തിന് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എംഎല്‍എ കെ.യു.അരുണന് മാസ്റ്ററുടെ മുറിയില്‍ വച്ചാണ് ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി വിവരം പാര്‍ട്ടി നേതൃത്വത്തെയും ഡിവൈഎഫ്ഐ നേതൃത്വത്തെയും അറിയിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ നടപടിയുണ്ടായില്ല.
തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ജീവന്‍ലാലിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി നടപടിയും പിന്നാലെ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: