ധര്‍മ്മടം: ധര്‍മ്മടം മണ്ഡലത്തിലെ ടെമ്പിള്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കള്‍ ജനങ്ങളെ ഭീഷണപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തിക്കെതിരെ ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്രപദ്ധതിയില്‍ അണ്ടലൂര്‍ മുതല്‍ പറശ്ശിനിക്കടവ് വരെയുള്ള റോഡാണ് ടെമ്പിള്‍ റോഡ് പദ്ധതിയില്‍ പുനര്‍ നിര്‍മ്മിക്കുന്നത്. ഇതിനായി 28 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള റോഡിലെ അറ്റകുറ്റപ്പണികള്‍ക്ക് മാത്രം ലഭിച്ച കേന്ദ്ര ഫണ്ട് ഉപയോഗിച്ച് റോഡ് വീതികൂട്ടല്‍ എന്ന പേരില്‍ നിരവധിപേരുടെ ഭൂമിയാണ് ഭീഷണപ്പെടുത്തി കയ്യേറുന്നത്.
റോഡിന് ഇരുവശവുമുള്ള വീടുകളുടെ മുറ്റം വരെ ഇത്തരത്തില്‍ പൊളിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഇതുകൂടാതെ ശൗചാലങ്ങള്‍, കിണറുകള്‍ എന്നിവയും ഇടിച്ചുനിരപ്പാക്കിയാണ് പ്രവര്‍ത്തി നടക്കുന്നത്. ഇതുമൂലം ഈ മേഖലയിലെ നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി തീരും. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ വസ്തുവകകളും കൃഷികളും നശിക്കും. സിപിഎം നേതൃത്വത്തിലുള്ള ഒരു സംഘം ഭൂമിയളന്ന് കുറ്റിയിട്ട് പെയിന്റടിച്ച് പോകുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. അശാസ്ത്രീയവും ജനദ്രോഹപരവുമായ രീതിയില്‍ നടത്തുന്ന അളവുകളും അടയാളപ്പെടുത്തലുകളും ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
നിലവിലുള്ള റോഡ് വീതികൂട്ടാതെ പുനര്‍ നിര്‍മ്മിക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത് എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന്റെ മറവില്‍ ഭൂമി കയ്യേറ്റങ്ങളോ അടയാളപ്പെടുത്തലുകളോ അനുവദിക്കില്ലെന്നും ഇവര്പറയുന്നുണ്ട്. റോഡ് പ്രവര്‍ത്തി ഡിസംബറില്‍ അവസാനിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍പറയുന്നു. പെരളശ്ശേരി മുതല്‍ ചക്കരക്കല്വരെയുള്ള പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. അണ്ടലൂര്‍ കാവ് മുതല്‍ പാറപ്പുറം വരെയുള്ള പ്രവര്‍ത്തിയാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് വീതികൂട്ടുമെന്ന പ്രഖ്യാപനവുമായാണ് പ്രാദേശിക സിപിഎം നേതൃത്വം ജനങ്ങളെ ഭീഷണിപ്പെടുത്തി ഭൂമി അളന്ന് കുറ്റിയിടുന്നത്. റോഡ് പ്രവര്‍ത്തിക്കായി ജനകീയ കമ്മറ്റി രൂപീകരിച്ചിരുന്നെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് സജീവമായിട്ടില്ല.
പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ നടപടി സിപിഎം പ്രവര്‍ത്തകരില്‍തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനെതിരെയാണ് ബിജെപി പിണറായി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.ജയദീപ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം അര്.കെ.ഗിരിധിരന്, മണ്ഡലം ജനറല്‍സെക്രട്ടറി കെ.പി.ഹരീഷ് ബാബു, എ.അനില്‍കുമാര്‍, ടി.കെ.കാര്‍ത്യായനി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: