പാലക്കാട്: പികെ ശശി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് എംഎല്‍എയുടെ പാലക്കാടുള്ള വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ ശശിയെ സംരക്ഷിച്ച കോടിയേരി ബാലകൃഷ്ണനും മറ്റ് ഉന്നത നേതാക്കള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി ഓഫീസിൽ വച്ച് യുവതിയെ പീഡിപ്പിച്ച ഷൊർണ്ണൂർ എംഎൽഎക്കെതിരെ കേസ് എടുക്കുന്നതിന് പകരം പ്രതിയുടെ രാഷ്ട്രീയം നോക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന വനിത കമ്മീഷൻ സിപിഎമ്മിന്റെ ചട്ടുകമായി അധപതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വനിതകമ്മീഷൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളുടെ മാനത്തിന് നേരെ ഉയരുന്ന കൈകൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവതിയെ പീഡിപ്പിച്ച പികെ ശശിയുടെ അരുമശിഷ്യനായി അധ:പതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം സഹപ്രവർത്തകയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും രണ്ട് എംഎൽഎമാർ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ മൗനം കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ ഡിവൈഎഫ്ഐയുടെ നിലപാട് അറിയാൻ പൊതു സമൂഹത്തിന് താൽപര്യമുണ്ട്. നിയമവാഴ്ച്ച നില നിൽക്കുന്ന സമൂഹത്തിൽ പീഡനകേസ്സ് പാർട്ടി അന്വേഷിക്കും എന്ന് പറഞ്ഞ സിപിഎം നേതൃത്വം തങ്ങളാണ് സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നകാര്യം മറന്ന് പോയിരിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മാർച്ച് യുവമോർച്ച ജില്ല പ്രസിഡന്റ് ഇ.പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മദ്ധ്യമേഖല ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, ജില്ലാ സെക്രട്ടറി സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മണികണ്ഠൻ, എസ്.സജു, യുവമോർച്ച സംസ്ഥാന ഭാരവാഹികളായ അജി തോമസ്, എ.കെ.ദിനോയ്, റിനീഷ്, ബിജെപി യുവമോർച്ച ഭാരവാഹികളായ മണികണ്ഠൻ, രവി, നിഷാദ്, ബിദിൻ, അനീഷ്, ധനുഷ്, രതീഷ് എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങള്‍ പി.കെ.ശശിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകമാനം യുവമോര്‍ച്ച വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അഡ്വ. പ്രകാശ് ബാബു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: