തൃശൂര്‍: മായന്നൂര്‍ പ്രജ്ഞാനാശ്രമം മഠാധിപതി സ്വാമി പ്രശാന്താനന്ദ സരസ്വതി (63) സമാധിയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സംസ്ഥാന മാര്‍ഗദര്‍ശക് മണ്ഡല് രക്ഷാധികാരിയും മുന്‍ പ്രസിഡന്റുമായിരുന്നു.
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പുലാപ്പറ്റ വാഴികിഴായില് കല്യാണിയമ്മയുടെയും കെ.എം. നെടുങ്ങാടിയുടെയും മകന് ശിവാനന്ദന് കസ്റ്റംസില്‍ ജോലി ലഭിച്ചെങ്കിലും 28-ാമത്തെ വയസ്സില്‍ ഉദ്യോഗം രാജിവെച്ച് ചിന്മയാമിഷനില്‍ ചേരുകയായിരുന്നു. ദീര്‍ഘകാലം വേദ-ഇതിഹാസ-പുരാണങ്ങള്‍ പഠിച്ച് സന്ന്യാസം സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ വടക്കാഞ്ചേരി ജ്ഞാനാശ്രമം ട്രസ്റ്റിയും ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളൊടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിത്വവുമായിരുന്നു സ്വാമി.
മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി, സ്വാമി പൂര്‍ണാനന്ദ തീര്‍ഥ, നിഗമാനന്ദ തീര്‍ഥ സ്വാമികള്‍, സുന്ദരാനന്ദ സരസ്വതികള്‍, സ്വാമി ജിതാത്മാനന്ദജി ഒറ്റപ്പാലം, പ്രണവാനന്ദ സരസ്വതി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി എം.സി. വത്സന്, സംസ്ഥാന ജോ. സെക്രട്ടറി എ.സി. ചെന്താമര, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്. ബലരാമന്, അര്‍ച്ചക് പുരോഹിത് സംസ്ഥാന പ്രമുഖ് കെ.ആര്. ശശികുമാര്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്. കൃഷ്ണന്‍കുട്ടി, വിഭാഗ് ജോ. സെക്രട്ടറി രാമചന്ദ്രന് അമ്പലപ്പാറ, ജില്ലാ പ്രസിഡന്റ് കെ.പി. അയ്യപ്പന്, ട്രഷറര്‍ കണയം വേണുഗോപാല്‍, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് സി. ജിനചന്ദ്രന്, തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മായന്നൂരിലെ ആശ്രമത്തില്‍ അന്ത്യകര്‍മങ്ങള്‍ക്ക് സ്വാമി ചിദാനന്ദപുരി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: