തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും അടുത്ത ഒരു മാസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എലിപ്പനി ക്ലിനിക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരില്‍ നിന്നു അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവരില്‍ നിന്നാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അടിയന്തര റിപ്പോര്‍ട്ട് തേടിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന രക്തപരിശോധനാ ലാബുകള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിലും ആരോഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതിനെ തുടര്‍ന്ന് എലിപ്പനി പിടിപെട്ട് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച ഭര്‍ത്താവിനു വേണ്ടി ഭാര്യ കവടിയാര്‍ സ്വദേശിനി റീജ ഹഫീസ് നല്കിയ പരാതിയിലാണ് ഉത്തരവ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, ഒപി എന്നിവിടങ്ങളില്‍ നിന്നും അരകിലോമീറ്റര്‍ ദൂരെയാണ് മെഡിക്കല്‍ കോളേജ് എസിആര്‍ ലാബ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാനുള്ള രക്തം പരിശോധിക്കാന്‍ രണ്ടുതവണ രണ്ടു കിലോമീറ്റര്‍ നടക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ശരീരത്തിന്റെ ഏതു ഭാഗമാണെന്നറിയാന്‍ പരിശോധനയ്ക്കായി വീണ്ടും നടക്കണം. രാത്രികാലങ്ങളില്‍ രോഗിക്കൊപ്പം എത്തുന്ന സ്ത്രീകള്‍ക്ക് ഇതേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാഷ്വാലിറ്റി പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും മറ്റ് ആശുപത്രികളില്‍ എലിപ്പനി ക്ലിനിക്കും അനുവദിക്കണമെന്നാണാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: