ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന(പിഎംജെഡിവൈ) അനിശ്ചിത കാലത്തേക്ക് തുടരുന്ന (ഓപ്പണ്‍-എന്‍ഡഡ്)പദ്ധതിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പദ്ധതിയുടെ നടത്തിപ്പ് വിജയകരമാണെന്നും കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു.
2014 ഓഗസ്റ്റില്‍ നാലുവര്‍ഷത്തേക്കാണ് പദ്ധതി ആരംഭിക്കുന്നത്. ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ്, പെന്ഷന് പോലുള്ള സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ഓവര്‍ഡ്രാഫ്ട് സൗകര്യം അയ്യായിരത്തില്‍നിന്ന് പതിനായിരം രൂപയാക്കി ഇരട്ടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കു കീഴില്‍ 32.41 കോടി അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും ഇതുവരെ 81,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. അക്കൗണ്ട് ഉടമകളില്‍ 53 ശതമാനം സ്ത്രീകളാണെന്നും 83 ശതമാനം അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തിയവയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: