ന്യൂദല്‍ഹി: പാക്കിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യയും സൗഹൃദപരമായി പെരുമാറാന്‍ തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാവത്ത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന് അവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പട്ടാളം അവരോട് ‘നീരജ് ചോപ്രയെ പോലെ’ പെരുമാറുമെന്ന് റാവത്ത് പറഞ്ഞു. പാക്കിസ്ഥാനാണ് ആദ്യ നീക്കം നടത്തേണ്ടത്. ഭീകരവാദം അവര്‍ നിര്‍ത്തണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളും നീരജ് ചോപ്രയെപ്പോലെ ആകാം റാവത്ത് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ചോപ്ര മെഡല്‍ദാനച്ചടങ്ങിനിടെ വെങ്കല മെഡല്‍ സ്വന്തമാക്കിയ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിന് മെഡല്‍ സ്വീകരിക്കാനായി വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന സമയത്ത്കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതെടുത്ത് കാട്ടിയാണ് കരസേനാ മേധാവിയുടെ പ്രതികരണം.
ഭീകരവാദം വര്‍ധിക്കുകയാണെന്ന മാധ്യമ വാര്‍ത്തകളെയും റാവത്ത് തള്ളി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും കശ്മീരിലെ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. പ്രദേശവാസികളായ യുവാക്കള്‍ ആയുധം എടുത്തുപോരാടി സൈന്യത്താല്‍ കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്നു.
സൈന്യത്തിന്റെ നടപടികള്‍ ഇനിയും തുടരും. ഇതു ശരിയായ വഴിയല്ലെന്നു യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മനസിലായതായി ആത്മവിശ്വാസത്തോടെ പറയാനാകും. നിരവധി ഇടങ്ങളില്‍ മക്കളോടു തിരികെവരാന്‍ അവരുടെ അമ്മമാര്‍ ആവശ്യപ്പെടുന്നതു കണ്ടിട്ടുണ്ട്. ഭീകരവാദം അവസാനിപ്പിക്കാന്‍ നമുക്കു സാധിക്കും. ഭീകരവാദത്തിലേക്കുപോയ യുവാക്കളെല്ലാം പതുക്കെ തിരികെവരുമെന്നാണു കരുതുന്നതെന്നും റാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: