ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
നിയമസഭ പിരിച്ചുവിടാന്‍ യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. അടുത്തവര്‍ഷം കാലാവധി അവസാനിക്കുന്ന നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ടിആര്‍എസ് അറിയിച്ചിരുന്നു. ഒമ്പതു മാസം കൂടിയാണ് തെലുങ്കാന സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍. ഇതുപ്രകാരം അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
എന്നാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലെ തെരഞ്ഞെടുപ്പും നടത്തുന്നതിനോട് ചന്ദ്രശേഖര റാവുവിന് താത്പര്യമില്ല. ഈ വര്‍ഷം അവസാനം മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ് നടത്താനാണ് റാവു ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: