ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പേരറിവാളനടക്കമുള്ളവര് ജയില്‍ മോചിതരാകും.
പ്രതികളെ വിട്ടയക്കരുതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.പ്രതികളെ വിട്ടയക്കുന്നത് അപകടകരമായ കീവ് വഴക്കം സൃഷ്ടിക്കും. അന്താരാഷ്ട്ര തലത്തിലും പ്രത്യാഘാതമുണ്ടാക്കും. പ്രതികള്‍ക്ക് ജയില്‍ മോചിതരാകാന്‍ അര്‍ഹതയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേസിലെ ഏഴ് പ്രതികള്‍ 27 വര്‍ഷമായി തടവ് അനുഭവിച്ചുവരികയാണ്.
രാജ്യത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കുറ്റകൃത്യമാണ് രാജീവ് ഗാന്ധി വധമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യത്തെപ്പോലും നിശ്ചലമാക്കിയ കൊലപാതകമായിരുന്നു അത്. പൊതു തെരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും മാറ്റിവെക്കേണ്ടി വന്നു. നിരപരാധികളായ 16 പേരുടെ ജീവന് നഷ്ടപ്പെട്ടു. മനുഷ്യബോംബായി സ്ത്രീയെ ഉപയോഗിച്ചതിലൂടെ ഏറ്റവും നീതിരഹിതമായ കുറ്റകൃത്യമാണ് അരങ്ങേറിയതെന്നും കേന്ദ്രം വിശദീകരിച്ചു.
2016 മാര്‍ച്ചിലാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം തമിഴ്നാട് ഉന്നയിക്കുന്നത്. പ്രതികളെ വിട്ടയക്കുന്നതിനെ സിബിഐയും എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: