ന്യൂയോര്‍ക്ക് : അഞ്ച് ലക്ഷം ഡോളര്‍ വിലയുള്ള രണ്ട് വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചു നല്കി. ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിച്ചേര്ന്നതാണ് ഈ പുരാവസ്തുക്കള്‍. ലിംഗോത്ഭവമൂര്‍ത്തി എന്ന് പേരുള്ള പരമശിവന്റെ വിഗ്രഹവും ബോധിസത്വന്റെ വിഗ്രഹവുമാണ് ഇന്ത്യക്ക് തിരിച്ചു നല്‍കിയത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണ് ലിംഗോത്ഭവമൂര്‍ത്തി. തമിഴ്നാട്ടില്‍ നിന്നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം ഡോളറാണ് ഇതിന് വിലമതിക്കുന്നത്. 1980 കളില്‍ ബീഹാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് മഞ്ജുശ്രീ എന്ന പേരില്‍ അറിയപ്പെട്ട ബോധിസത്വന്റെ വിഗ്രഹം. രണ്ടു ലക്ഷത്തി എഴുപത്തയ്യായിരമാണ് ഇതിന് വിലമതിക്കുന്നത്. ഈ വിഗ്രഹവും പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്.
നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി ആര്‍ട്ട് മ്യൂസിയത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന്മോഷ്ടിക്കപ്പെട്ടതാണെന്ന് തെളിവുണ്ടായതിനെ തുടര്‍ന്നാണ് ഇവകള്‍ തിരിച്ചു കിട്ടിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിക്ക് മാന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സൈറസ് വാന്‍സ് ഹൂനിയര് പുരാവസ്തുക്കള്‍ കൈമാറി.
ലോകത്ത് പലയിടങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഇതുവരെ ആയിരക്കണക്കിന് പുരാവസ്തുക്കളാണ് വീണ്ടെടുത്ത് അതിന്റെ ഉടമസ്ഥര്‍ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: