തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പ്രകൃതി ദുരന്തമല്ല മനുഷ്യരുടെ പിഴവ് കൊണ്ടുള്ള ദുരന്തമാണ് സംഭവിച്ചത്. ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ കണക്കുകൂട്ടല്‍ നടത്തിയിട്ടല്ല ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടത്. വൈദ്യുതി വിറ്റ് 40 കോടി ലാഭമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ 40,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്. തങ്ങള്‍ പറയുന്നതാണ് ശരിയെന്ന സര്‍ക്കാര്‍വാദം അംഗീകരിക്കാനാകില്ല. യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
വനം നശിച്ചാല്‍ മഴ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍ കടലില്‍ മഴ പെയ്യുന്നതെന്തുകൊണ്ടാണെന്ന മറുചോദ്യമാണ് ഉന്നയിക്കുന്നത്. പരിസ്ഥിതിലോലമേഖലയെ ഒഴിച്ചിടണം. അശാസ്ത്രീയമായ വെള്ളം കെട്ടിനിര്ത്തലാണ് ഉരുള്‍പൊട്ടലിന് കാരണം. വിവാദ വാട്ടര്‍ തീം പാര്‍ക്കിനു സമീപം എട്ട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. വീടു വയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ വീണ്ടും അനുമതി നല്‍കരുത്. പകരം വസ്തുവും വീടും നല്‍കണം. മൂന്നാറിലെ ഭൂപ്രകൃതിക്ക് താങ്ങാവുന്നതിനും അപ്പുറം ബഹുനില കെട്ടിടങ്ങള്‍ പണിതിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രൈബ്യൂണല്‍ രൂപീകരിക്കണം
പ്രകൃതിദത്ത ദുരന്തത്തിന് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കണമെന്നില്ല. എന്നാല്‍ മനുഷ്യനിര്മിതദുരന്തത്തിന് നഷ്ടപരിഹാരം നല്കാന് നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. അതിനാല്‍ നഷ്ടപരിഹാരം കുറച്ച് നല്‍കുന്നതിനാണ് പ്രളയദുരന്തത്തെ പ്രകൃതിദുരന്തം എന്ന് സര്‍ക്കാര്‍ പറയുന്നത്. ഈ വസ്തുത പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. നഷ്ടപരിഹാരം നല്കുമ്പോള് ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കും.
കോടതികളില്‍ നിന്നേ ജനങ്ങള്‍ക്ക് നീതി ലഭിക്കൂ. അതിനാല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം. പാര്‍ട്ടി ഓഫീസില്‍ ഇരുന്നല്ല നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. നാലോ അഞ്ചോ ട്രൈബ്യൂണല്‍ രൂപീകരിച്ച് നഷ്ടപരിഹാരം നല്‍കുന്നത് എളുപ്പത്തില്‍ ആക്കാം. റിട്ട. ഹൈക്കോടതി ജഡ്ജി ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് വേണമെന്നില്ല. ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ജില്ല ജഡ്ജിമാരെ വച്ച് രൂപീകരിക്കാം. നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കാതെ നവകേരളം സാധ്യമല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
ഒരു മാസത്തെ ശമ്പളം താങ്ങാവുന്നതല്ല
ഒരു മാസത്തെ ശമ്പളം സാധാരണ ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതല്ല. കൊടുക്കാന്‍ മനസ്സുള്ളവര്‍ കൊടുക്കണം. നല്കാന് പറ്റാത്തവര്‍ എഴുതി നല്‍കണം എന്ന് പറയുന്നതിനെക്കാള്‍ തയാറുള്ളവരോട് എഴുതി നല്കാന് ആവശ്യപ്പെടുന്നതായിരിക്കും ശരി. മൂന്ന് ദിവസത്തെ ശമ്പളം സന്തോഷത്തോടെ ജീവനക്കാര്‍ നല്‍കുന്നുണ്ട്. ദുരിതാശ്വാസത്തിന്റെ പേരില്‍ കടകള്‍ കൊള്ളയടിക്കുന്നത് ശരിയല്ല. കടകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ബലാത്കാരമായി എടുത്ത് കൊണ്ടു പോകുന്നു.
ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകള്‍ ഇനി വേണ്ടെന്ന് വയ്ക്കണം. അതിരപ്പിള്ളിയില്‍ ഡാം വേണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞിട്ടുണ്ട്. സോളാര്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന് ചെയ്യണം. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി താങ്ങില്ല. ദുരന്തനിവാരണ അതോറിട്ടി വെള്ളാന ആകരുത്. വൈദഗ്ധ്യമുള്ളവരെ വേണം അതില്‍ ഉള്‍പ്പെടുത്തേണ്ടത്. ദുരന്തനിവാരണ അതോറിട്ടി സര്‍ക്കാരിന്റെ പണം കൊള്ളയടിക്കാനുള്ള വേദി ആകരുതെന്നും കെമാല്‍ പാഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: