ന്യൂദല്‍ഹി: പ്രളയത്തില്‍പ്പെട്ടു തകര്‍ന്ന മത്സ്യബന്ധന മേഖലയ്ക്കും മീന്‍വളര്‍ത്തല്‍ മേഖലയ്ക്കും പുനര്‍നിര്‍മാണത്തിനായി കേരളം പ്രത്യേക പാക്കേജ് സമര്‍പ്പിക്കും. നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്തുമായി ഫിഷറീസ്, തുറമുഖ വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണ ഉണ്ടായത്.
പ്രളയത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും സ്ഥിതിഗതികളെക്കുറിച്ചും മന്ത്രി വിശദമായി ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് എത്രയും വേഗം സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഒരു മാസത്തിനുള്ളില്‍ പാക്കേജ് തയാറാക്കി സമര്‍പ്പിക്കാമെന്നു മന്ത്രി അറിയിച്ചു. ഫിഷറീസ് കൂടാതെ കാര്‍ഷിക മേഖലയ്ക്കും ഇത്തരത്തില്‍ പാക്കേജ് സമര്‍പ്പിക്കണം. ദുരിതത്തില്‍പ്പെട്ട കേരളത്തിനു കേന്ദ്ര സര്‍ക്കാരിന്റെയും നിതി ആയോഗിന്റെയും എല്ലാവിധ സഹായ സഹകരണങ്ങളുമുണ്ടാകുമെന്നു അമിതാഭ് കാന്ത് വ്യക്തമാക്കി.
മത്സ്യമേഖല പുനര്നിര്മിക്കണമെങ്കില് 500 കോടിയുടെ സഹായം ആവശ്യമാണെന്ന് മേഴ്സിക്കട്ടിയമ്മ പറഞ്ഞു. തീരമേഖയിലെ പുനര്‍നിര്‍മിതിക്കായി 400 കോടി ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടം നേരില്‍ കാണുന്നതിനു കേന്ദ്ര ഫിഷറീസ് വകുപ്പിലെ ഉന്നതതല സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അമിതാഭ് കാന്ത് മന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: