പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിനുനേരെ ലൈംഗികാതിക്രമം നടത്തിയ പി.കെ. ശശി എംഎല്‍എയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച നടത്തിയ മാര്‍ച്ചിനുനേരെ പോലീസിന്റെ ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് നടത്തിയ അതിക്രമത്തില്‍ സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ഉള്‍പ്പെടെ നാലു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രേണു സുരേഷിനെ പി.കെ. ദാസ് ഹോസ്പിറ്റലിലും മറ്റുള്ളവരെ ചെര്‍പ്പുളശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പി.കെ. ശശി എംഎല്‍എക്കെതിരെ കേസ്സെടുക്കുക, എംഎല്‍എ സ്ഥാനം രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ചെര്‍പ്പുളശേരിയിലുള്ള എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞ് പ്രവര്‍ത്തകരെ തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ വനിതാ പോലീസുകാരും പുരുഷ പോലീസുകാരും ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദിച്ചു. രേണു സുരേഷിനു പുറമെ സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍, ഗീതാകുമാരി രാധ, രൂപ എന്നീ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റെന്നാരോപിച്ച് നാല് വനിതാ പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടി. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് ബിന്ദു രാജഗോപാല്‍, ജിന ചന്ദ്രകുമാര്‍, സന്ധ്യ പ്രകാശ്, ബിന്ദു മോഹന്‍, പി. സത്യഭാമ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: