തിരുവനന്തപുരം: സ്ത്രീപീഡനത്തില്‍ ആരോപണവിധേയനായ സിപിഎം എംഎല്‍എ പി.കെ. ശശിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റി എംഎല്‍എ ഹോസ്റ്റലിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പീഡനക്കേസില്‍ നിയമം നടപ്പാക്കാതെ പാര്‍ട്ടി നിയമം നടപ്പാക്കുമെന്ന സിപിഎം നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് സുരേഷ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഫെമിനിസ്റ്റ് എന്ന് പറഞ്ഞ് രാജ്യം മുഴുവന്‍ സ്ത്രീസുരക്ഷയ്ക്കുവേണ്ടി പ്രസംഗിക്കുന്ന പിബി അംഗം വൃന്ദാകാരാട്ട്, പാര്‍ട്ടിയിലെ വനിതാ സഖാവ് പീഡിപ്പിക്കപ്പെട്ടപ്പോള്‍ പീഡനവീരന്മാര്ക്കൊപ്പം നില്‍ക്കുന്നത് പാര്‍ട്ടിയുടെ അധഃപതനമാണ് വ്യക്തമാക്കുന്നത്. സിപിഎമ്മിന് സ്ത്രീപീഡനം അലങ്കാരമായിരിക്കുകയാണ്. പീഡനത്തില്‍ കേസെടുക്കാത്ത വനിതാകമ്മീഷന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തിലെ സ്ത്രീകള്‍ക്ക് അപമാനമാണ് വനിതാകമ്മീഷന്. പി.കെ. ശശി എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് സഖാക്കള്‍ നടത്തുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ വലിയശാല ബിന്ദു എന്നിവര്‍ സംസാരിച്ചു. സെക്രട്ടേറിയറ്റ് നടയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് മഹിളാമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സ്വപ്നാസുദര്ശന്, അഡ്വ. സന്ധ്യ, ഭാരവാഹികളായ ശ്രീകുമാരിയമ്മ, ജയാരാജീവ്, കൗണ്‍സിലര്‍ ആശാനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: