ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന. ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെ യുദ്ധം നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കെതിരെ എന്തു വിലകൊടുത്തും ആക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏത് തരത്തിലുള്ള ആക്രമണം നടത്തുവാനും സൈന്യം സുസജ്ജമാണെന്നും ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഇപ്പോഴുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് തങ്ങള്‍ ലോകനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കുവാനുള്ള അവകാശത്തെക്കുറിച്ച് പറഞ്ഞ ലോകനേതാക്കളോട് നെതന്യാഹു നന്ദി പറഞ്ഞു. ബുധനാഴ്ചയാണ് ഇസ്രയേല്‍ ഗാസ കേന്ദ്രീകരിച്ച് യുദ്ധം ആരംഭിച്ചത്. ഗാസ മുനമ്പ് ഹമാസിന്റെ അധികാരത്തിലാണ്. ഇറാന് നിര്‍മിതമായ ഫാജ്ര്‍-5 റോക്കറ്റ് ടെല്‍ അവീവിലേക്ക് വിക്ഷേപിച്ചതായി ഹമാസിന്റെ ആയുധവിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഫാജ്ര്‍ റോക്കറ്റിന്റെ പരിധിക്കുള്ളിലാണ് ടെല്‍ അവീവും ജെറുസലേമും എന്നത് ഇസ്രയേലിന് ആശങ്കയുണ്ടാക്കുന്നതാണ്. ഹമാസിനെ ഇറാന് പിന്തുണയ്ക്കുന്നതിനാല്‍ സംഘടിത തീവ്രവാദി ആക്രമണമാണിതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഹമാസിന് റോക്കറ്റുകള്‍ നല്‍കുന്നെന്ന ഇസ്രയേലിന്റെ ആരോപണം തെറ്റാണെന്ന് ഇറാന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ വിദേശനയ കമ്മറ്റി അധ്യക്ഷന്‍ അലെദ്ദിന് ബൊറൗജെര്ദി വ്യക്തമാക്കി. ഹമാസ് പോരാളികള്‍ സ്വയം പര്യാപ്തമാണെന്നും അവര്‍ക്ക് പുറത്തുനിന്നുള്ള പിന്തുണ ആവശ്യമില്ലെന്നും ബൊറൗജെര്ദി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന് പോരാട്ടം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായിരിക്കുകയാണ്. ഗാസാ സിറ്റിയിലെ മാധ്യമ സെന്ററിന് സമീപം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പാലസ്തീന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വടക്കന്‍ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് പാലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ മരണം 48 ആയി.
ഹമാസിനെ നശിപ്പിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. വ്യോമാക്രമണം ശക്തമാക്കിയതിനോടൊപ്പം കടലില്‍നിന്നും ഗാസയിലേക്ക് മിസെയില്‍ ആക്രമണവും ഇസ്രയേല്‍ ആരംഭിച്ചു. കടലില്‍നിന്നുള്ള ആക്രമണത്തിന് തുടക്കം കുറിച്ച് യുദ്ധക്കപ്പലില്‍നിന്ന് പന്ത്രണ്ടോളം തവണ ഷെല്ലാക്രമണം നടത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ ഗാസയിലെ നൂറുകണക്കിന് താവളങ്ങളില്‍ ഇടവിടാതെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഹമാസിനൊപ്പം മറ്റൊരു തീവ്രവാദ സംഘടന കൂടി ഗാസയില്‍ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയിട്ടുണ്ട്. അനുനയശ്രമങ്ങള്‍ പാളുകയും ഹമാസ് തീവ്രവാദികള്‍ റോക്കറ്റാക്രമണം തുടരുകയും ചെയ്തതോടെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് ഇസ്രയേലി സൈന്യം രൂപം നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇസ്രയേലിന് സ്വയം പ്രതിരോധിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. കരയുദ്ധത്തിന് തയ്യാറെടുത്ത ഗാസ അതിര്‍ത്തിയിലേക്ക് വന്‍തോതില്‍ ഇസ്രയേല്‍ പടയൊരുക്കം നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ യുദ്ധം നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. 75,000 ഭടന്മാരെ ഗാസ അതിര്‍ത്തിയില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അറബ് നേതാക്കള്‍ ഗാസയില്‍ അടിയന്തര സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഉടന്‍ ഗാസയിലെത്തും. ഈജിപ്റ്റ് പ്രധാനമന്ത്രിക്ക് പിന്നാലെ ടുണീഷ്യന്‍ വിദേശകാര്യമന്ത്രിയും ഗാസ സന്ദര്‍ശിച്ചു. അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ഹമാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ ആസ്ഥാനത്തിനുനേര്‍ക്കും കഴിഞ്ഞ ദിവസം വ്യോമാക്രമണമുണ്ടായി. പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസും നഗരത്തിലെ വൈദ്യുത വിതരണ ശൃംഖലയും വ്യോമാക്രമണത്തില്‍ തകര്‍ന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിനുമേല്‍ അഞ്ച് മിസെയിലുകളാണ് പതിച്ചത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമെന്നറിയപ്പെടുന്ന ഗാസ നഗരത്തിന് തെക്കുള്ള ജബാലിയ അഭയാര്ത്ഥിക്യാമ്പിലും ആക്രമണമുണ്ടായി. ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജബാലിയയില്‍ ഹമാസിന്റെ പ്രമുഖ നേതാവിന്റെ വീടിന് നേര്‍ക്കും വ്യോമാക്രമണമുണ്ടായി.
പ്രശ്നപരിഹാരത്തിനായി ഖത്തറിലെ അമീര്‍, തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ് എര്ദോഗാന്, ഹമാസ് നേതാവ് ഖലിദ് മെഷാല്‍ എന്നിവരുമായി ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ചര്‍ച്ചകള്‍ നടത്തി. വെടിനിര്‍ത്തല്‍ കരാറിന് ഇതിനിടെ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗാസ അതിര്‍ത്തി മറ്റാര്‍ക്കും പ്രവേശനമില്ലാത്ത സൈനിക മേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടേക്കുള്ള എല്ലാ വഴികളും അടച്ചിട്ടിരിക്കുകയാണ്. ഹമാസ് 580 റോക്കറ്റ് ആക്രമണങ്ങള്‍ ഇതുവരെ നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ഹമാസ് നേതാവ് അഹമ്മദ് അലി ജാബരി കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: