തിരുവനന്തപുരം: സ്കൂള്‍ കലോത്സവങ്ങള്‍ ഒഴിവാക്കിയ നിലപാട് പ്രളയദുരന്തത്തെ അതിജീവിക്കാനുള്ള മലയാളിയുടെ മനോവീര്യം തകര്‍ക്കുന്നതായതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി യാതൊരു കൂടിയാലോചനയും നടത്താതെ ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്കൂള്‍ കലോത്സവമടക്കമുള്ള മേളകള്‍ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ല. പ്രളയത്തിന് കീഴടങ്ങുകയല്ല വേണ്ടത്. അതിജീവനത്തിന് ആത്മവിശ്വാസം പകരുന്ന നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദുരന്തബാധിതര്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തിലും താഴെ മാത്രമാണെന്നിരിക്കെ, എല്ലാം പാടേ തകര്‍ന്നുവെന്ന തരത്തിലുള്ള പ്രചാരണം ദുരന്തബാധിതരുടെ മാത്രമല്ല, മറ്റുള്ളവരുടെയും അവശേഷിക്കുന്ന ആത്മവിശ്വാസം ചോര്‍ത്താനേ ഉപകരിക്കൂ.
പ്രളയത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ പോലും ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കെ, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണോ ഇത്തരം പ്രചാരണങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രളയത്തെ ആരും ചെറുതായി കാണുന്നില്ല. ദുരന്തത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വേഗത്തിലും കൃത്യതയുള്ളതുമായ പഠനത്തിലൂടെ യഥാര്‍ഥ നഷ്ടക്കണക്ക് കേന്ദ്ര സര്‍ക്കാരിനേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മാണത്തിനുള്ള കൃത്യമായ പ്രോജക്ടുകള്‍ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാനും തയ്യാറാകണം.
പുനര്‍നിര്‍മാണത്തിനും ദുരന്തബാധിതരെ സഹായിക്കാനുമുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നതോടൊപ്പം, ദുരന്തത്തെ മറ്റെന്തിനോ ഉള്ള അവസരമാക്കിമാറ്റാനുള്ള നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്, ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: