ആലപ്പുഴ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിന് ജിഎസ്ടിയുടെ മുകളില്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ജിഎസ്ടിയില്‍ മൂന്നുതരം നികുതിയുള്ളതില്‍ സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന വ്യാപാരത്തില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വിഹിതമാണ് എസ്ജിഎസ്ടി. അതിന്മേല് സെസ് ചുമത്തിയതുകൊണ്ട് ഉപഭോക്താവിന് ദുസ്സഹമായ ഭാരമൊന്നും ഉണ്ടാകുകയില്ല.
ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം ഉണ്ടായിരിക്കണമെന്നുള്ളത് ജിഎസ്ടിയുടെ ചര്‍ച്ച തുടങ്ങിയ നാള് മുതല്‍ കേരളം സ്വീകരിച്ചുവന്ന നിലപാടാണ്. അത് അംഗീകരിക്കപ്പെട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നികുതി അവകാശത്തിനുവേണ്ടി വീണ്ടും ജിഎസ്ടി കൗണ്‍സിലില്‍ സമ്മര്‍ദം ചെലുത്തും. ഇതുവഴി 800 കോടി രൂപയെങ്കിലും പ്രതിവര്‍ഷം അധികമായി ലഭിക്കും.
മദ്യത്തിനുമേല്‍ അരശതമാനം നികുതി വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 750 കോടി രൂപ അധികം കണ്ടെത്താം. പാര്‍പ്പിട നിര്‍മ്മാണം, തൊഴിലുറപ്പ് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍നിന്ന് 4,000 കോടി രൂപയെങ്കിലും അധികമായി പ്രതീക്ഷിക്കുന്നുണ്ട്. പ്രളയമേഖലയില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്ന് 150 ആയി വര്‍ധിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഉപജീവന സഹായത്തിനുള്ള ചെലവ് തൊഴിലുറപ്പില്‍നിന്നും ഉപജീവന മിഷനില്നിന്നുമായിരിക്കും മുഖ്യമായി കണ്ടെത്തുക. പ്രളയത്തില്‍ തകര്‍ന്ന ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് 20,000 കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: