ന്യൂദല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിദേശ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. വിദേശനയത്തിന്റെ ഭാഗമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ കോടതി തള്ളിയത്. സമാന ആവശ്യമുന്നയിച്ച് ബിനോയ് വിശ്വം എംപി സമര്‍പ്പിച്ച ഹര്‍ജി തള്ളുമെന്ന് ഉറപ്പായതോടെ കോടതിക്ക് മുന്നിലെത്തിയില്ല.
വില്‍സി വില്‍സണ്‍, വിഷ്ണു ശിവാനന്ദന്, വിനീത് ദണ്ഡ, സി.ആര്. ജയ് സുക്യന്‍ എന്നിവര്‍ സമര്‍പ്പിച്ച നാലോളം ഹര്‍ജികളാണ് കോടതി തള്ളിയത്. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന്റെ വിഷയമാണിതെന്നും ഏതെങ്കിലും രാജ്യത്തോട് വാങ്ങണമെന്നോ വാങ്ങേണ്ടെന്നോ ഉത്തരവിറക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
യുഎഇയില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വമാണ്. എന്നാല്‍ ബിനോയ് വിശ്വത്തിന്റെ ഹര്‍ജിയിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി രജിസ്ട്രി തടഞ്ഞുവെച്ചു. ഹര്‍ജി കോടതി തള്ളിയാല്‍ നാണക്കേടാവുമെന്നതിനാല്‍ ബിനോയ് വിശ്വം ഹര്‍ജിയുമായി മുന്നോട്ട് പോകേണ്ടെന്ന് അഭിഭാഷകനെ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: