ഹൈദരാബാദ്: തെലങ്കാനയില്‍ അധികം വൈകാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ടിആര്‍എസ് നേതാവു കൂടിയായ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെനീക്കം. അതിനാണ് ഇപ്പോള്‍ നിയമസഭ പിരിച്ചുവിട്ടത്. എട്ടു മാസം കൂടി കാലാവധിയിരിക്കെയാണ് പിരിച്ചുവിടല്‍. പല കണക്കുകൂട്ടലുകളാണ് ഇതിനു പിന്നില്‍.
2019 ഏപ്രില്‍ മെയ് മാസങ്ങളിലാകും ലോക്സഭ തെരഞ്ഞെടുപ്പ് വരിക. അതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ റാവുവിന് താല്‍പ്പര്യമില്ല. ദേശീയ രാഷ്ട്രീയ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും തനിക്ക് തിരിച്ചടിയാകുമെന്നാണ് റാവു കരുതുന്നത്. അങ്ങനെ വന്നാല്‍ അധികാരം പോകും.
സര്‍ക്കാരിനെതിരെ ഇപ്പോള്‍ വലിയ ജനവികാരമില്ല. എട്ടുമാസം കൂടിയുള്ളതിനാല്‍ ഏതെങ്കിലും പ്രശ്നം അതിനിടയില്‍ ഉയര്‍ന്നുവരാം. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാത്ത സമയത്തു തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം നിലനിറുത്താന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. മാത്രമല്ല എട്ടു മാസം കൂടിയുള്ളതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് ആര്‍ക്കും പറയാനും കഴിയില്ല. ഒരു വര്‍ഷത്തോളം സര്ക്കാരില്ലാതെയിരിക്കാന് പറ്റില്ല. ഡിസംബറിനു മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് റാവുവിന്റെ ആവശ്യം. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളില്‍ നവംബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍. അതിനൊപ്പം തെലങ്കാനയില്‍ കൂടി നടത്തിക്കാനാണ് റാവുവിന്റെ ശ്രമം.
തന്നെ കാവല്‍ മുഖ്യമന്ത്രിയായി നിയോഗിക്കണമെന്നാണ് റാവു ഗവര്‍ണറോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.
തെലങ്കാന രൂപീകരിച്ച ശേഷം 2014ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടത്തിയത്. 119 നിയമസഭാ സീറ്റില്‍ 63 എണ്ണം നേടി റാവു അധികാരം പിടിച്ചു. 17 ലോക്സഭാ സീറ്റില്‍ 11 എണ്ണവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: