ലണ്ടന്‍: വന്‍ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തി തോല്‍വികളിലേക്ക് വഴുതി വീണ ഇന്ത്യ ആശ്വാസ വിജയം തേടി അവസാന ടെസ്റ്റിനിറങ്ങുന്നു. ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കെന്നിങ്സ്റ്റണ് ഓവലില്‍ ഇന്ന് ആരംഭിക്കും. പരമ്പര നഷ്ടമായ ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ വിജയിച്ചാല്‍ തോല്‍വിയുടെ ഭാരം കുറയ്ക്കാം. ഉച്ചകഴിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കും.
ബാറ്റ്സ്മാന്മാര് നിലയുറപ്പിച്ചാലേ കോഹ്ലിക്കും കൂട്ടര്‍ക്കും ആശ്വാസ വിജയം നേടാനാകൂ. ഓപ്പണര്‍മാര്‍ക്ക് ഇതുവരെ ഇന്ത്യക്ക് മികച്ചൊരു തുടക്കം സമ്മാനിക്കാനായിട്ടില്ല. നായകന് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ബാറ്റിങ് ട്രാക്കിലായിക്കഴിഞ്ഞു. പക്ഷെ മറ്റുള്ളവരെക്കെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ കുഴഞ്ഞുവീഴുകയാണ്. ഈ നിലമാറിയാലേ വിജയം പിടിക്കാനാകൂ.
ഏകദിന സ്പെഷ്യലിസ്റ്റായ ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. തുടര്‍ച്ചയായി ഇവര്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പുതുമുഖം പൃഥ്വി ഷായെ ഓപ്പണറാക്കിയേക്കും. പക്ഷെ അവസാന തീരുമാനം ഇന്നേ ഉണ്ടാകൂ. സ്ലിപ്പിലെ മികച്ച ഫീല്‍ഡറായ രാഹുലിന് ഒരവസരം കൂടി നല്‍കാനും സാധ്യതയുണ്ട്.
ഇന്നലെ രാവിലെ തന്നെ കോച്ച് രവിശാസ്ത്രിക്കൊപ്പം ഫീല്‍ഡിലെത്തി രാഹുല്‍ പരിശീലനം നടത്തി. രാഹുലിന്റെ പകരക്കാരനാകാന്‍ സാധ്യതയുള്ള പൃഥ്വി ഷായും പരിശീലനം നടത്തി. പൂജാര, രഹാനെ എന്നിവര്‍ക്കൊപ്പം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന രാഹുല്‍ ഇതുവരെ ഒമ്പത് ക്യാച്ചുകള്‍ എടുത്തു.
പരിക്കേറ്റ സ്പിന്നര്‍ ആര്. അശ്വിന് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. അതേസമയം രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും ബാറ്റിങ്ങിലും ബൗളിങ്ങിലും പരിശീലനം നടത്തി.അശ്വിന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നില്ലെങ്കില്‍ ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തും. നിറം മങ്ങിയ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും അവസാന ടീമില്‍ സ്ഥാനം നഷ്ടമായേക്കും. പകരം വിഹാരിയെ ഉള്‍പ്പെടുത്തിയേക്കും. ഇന്ന് രാവിലെ പിച്ച് കണ്ടശേഷമെ ടീം മാനേജ്മെന്റ് അവസാന ഇലവനെ പ്രഖ്യാപിക്കൂ.
ടെസ്റ്റ് പരമ്പര നേടിക്കഴിഞ്ഞ (3-1) ഇംഗ്ലണ്ട് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാന ടെസ്റ്റിലും വിജയിക്കാനായുള്ള പുറപ്പാടിലാണ് ജോ റൂട്ടിന്റെ ഇംഗ്ലണ്ട് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലീഷ് താരങ്ങള്‍ ഫോമിലാണ്. മുന്‍ നായകനും ഓപ്പണറുമായ അലിസ്റ്റര്‍ കുക്ക് ഈ ടെസ്റ്റ് മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും മഹത്തായ വിജയം 47 വര്‍ഷം മുമ്പ് ഓവലിലായിരുന്നു. പന്ത്രണ്ട് പര്യടനങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഏക വിജയവും അതു തന്നെ. എന്നാല്‍ 2014 ല്‍ ഇന്ത്യ ഇവിടെ ഇന്നിങ്ങ്സ് തോല്‍വി ഏറ്റുവാങ്ങി. 148, 94 റണ്‍സുകള്‍ക്ക് ഇന്ത്യ പുറത്തായി. പരമ്പര 2-1 ന് ഇംഗ്ലണ്ട് നേടി.
ബെയര്‍സ്റ്റോ കീപ്പര്‍
ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ജോണി ബെയര്‍സ്റ്റോ വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഇന്ത്യ ജയിച്ച ട്രെന്‍ഡ് ബ്രിഡ്ജ് മൂന്നാം ടെസ്റ്റിനിടയ്ക്ക് വിക്കറ്റ് കീപ്പറായ ബെയര്‍സ്റ്റോക്ക് പരിക്കേറ്റു. തുടര്‍ന്ന് ഏകദിന ടീമിന്റെ കീപ്പറായ ജോസ് ബട്ട്ലറാണ് വിക്കറ്റ് കീപ്പ് ചെയ്തത്. സതാംപ്റ്റണിലെ നാലാം ടെസ്റ്റിലും ജോസ് ബട്ട്ലര്‍ വിക്കറ്റ് കീപ്പറായി. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ബെയര്‍സ്റ്റോയും കളിച്ചു. മത്സരത്തില്‍ ഇംഗ്ലണ്ട് 60 റണ്‍സിന്റെ വിജയം നേടി പരമ്പര സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: