കൊച്ചി: പ്രളയ ദുരന്തത്തിന്റെ കാരണവും ആഘാതവും കണ്ടെത്താന്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആറന്മുള പൈതൃക ഗ്രാമ സമിതി സെക്രട്ടറി പി.ആര്. ഷാജി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി.
ഇതിന് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയോ റിട്ടേര്‍ഡ് ജഡ്ജിയോ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതനുവദിക്കാനായില്ലെങ്കില് ഒരു വിദഗ്ദ്ധ സമിതിയെ അന്വേഷണച്ചുമതല ഏല്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രളയ ദുരന്തം കേരളത്തിന്റെ ജനസംഖ്യയുടെ ആറിലൊന്നിനെ പ്രതികൂലമായി ബാധിച്ചു. പ്രളയത്തെ ഗുരുതര ദുരന്തമായി വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍ ലെവല്‍ മൂന്ന് ഗണത്തില്‍ ഉള്‍പ്പെടുത്തി. 400 ലേറെപ്പേര്‍ ദുരന്തത്തില്‍ മരിച്ചു. ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ ബാദ്ധ്യതയുണ്ടെങ്കിലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. കേരളത്തില്‍ അഞ്ച് ലക്ഷം വീടുകളും ഫ്ളാറ്റുകളും ഒഴിഞ്ഞു കിടപ്പുണ്ടെന്നും സര്‍ക്കാര്‍ ഇവ ഏറ്റെടുത്ത് പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ന്യായ വാടകയ്ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: