കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വി.എം. രാധാകൃഷ്ണനില്‍ നിന്ന് 19 കോടിയോളം രൂപയുടെ സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച നടപടിയില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍. ഇയാളുടെയും ബന്ധുക്കളുടെയും ആസ്തികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെങ്കിലും രണ്ടുകോടിയുടെ ആസ്തികള്‍ മാത്രമാണ് മരവിപ്പിക്കാനായത്.
2004 മുതല്‍ 2008 വരെ നടന്ന മലബാര്‍ സിമന്റ്സ് അഴിമതിയില്‍ 23.8 കോടിയുടെ നേട്ടം രാധാകൃഷ്ണന് ഉണ്ടാക്കിയതായാണ് വിജിലന്‍സ് സമര്‍പ്പിച്ച നാല് കുറ്റപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി എന്‍ഫോഴ്സ്മെന്റ് തുടങ്ങിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ രാധാകൃഷ്ണന്റെ ആസ്തികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കള്ളപ്പണ – ചൂതാട്ട വിരുദ്ധ നിയപ്രകാരം ഇത് മുഴുവന്‍ കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനം.
നേരത്തെ കോഴിക്കോടുവച്ച് രാധാകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് രാധാകൃഷ്ണന്റെ രണ്ട് കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കൊച്ചിയിലെത്തിച്ച് ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ പത്തുമണിക്കൂറിലേറെ നീണ്ടു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: